
ബെംഗളൂരു: വര്‍ഗീയ വിദ്വേഷം ഉണ്ടാക്കിയെന്ന പരാതിയില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ, ബി.ജെ.പി കര്‍ണാടക പ്രസിഡണ്ട് ബി.വൈ വിജയേന്ദ്ര, ബി.ജെ.പിയുടെ ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ എന്നിവര്‍ക്കെതിരെ കേസ് എടുത്തു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്ലിം വിഭാഗങ്ങള്‍ക്ക് വലിയ ധനവിഹിതം അനുവദിക്കുന്നതായി കാണിക്കുന്ന വീഡിയോ കര്‍ണാടക ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റു ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അടക്കമുള്ളവര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
ശനിയാഴ്‌ചയാണ് ബി.ജെ.പിയുടെ കര്‍ണാടക ഘടകത്തിൻ്റെ സോഷ്യല്‍ മീഡിയ പേജില്‍ പതിനേഴ് സെക്കണ്ട് ദൈര്‍ഘ്യമുള്ള അനിമേറ്റഡ് വീഡിയോ പോസ്റ്റ് ചെയ്‌തത്. രാഹുല്‍ ഗാന്ധിയും സിദ്ധാരാമയ്യയും

മുസ്ലിം എന്ന് എഴുതിയ മുട്ട പക്ഷിക്കൂടില്‍ ഇടുന്നു. ഈ മുട്ടകള്‍ വിരിയുമ്പോള്‍, മുസ്ലിം എന്നെഴുതിയ മുട്ട വിരിഞ്ഞുണ്ടായ തൊപ്പി ധരിച്ച വലിയ പക്ഷിക്കുഞ്ഞിന് മാത്രം രാഹുല്‍ ഗാന്ധി ‘ഫണ്ട്സ്’ എന്നെഴുതിയ ഭക്ഷണം നല്‍കുന്നു.
ഇത് സിദ്ധരാമയ്യ നോക്കി നില്‍ക്കുന്നു. ഭക്ഷണം ലഭിച്ച് വലുതായ പക്ഷി, ഭക്ഷണം ലഭിക്കാത്ത മറ്റ് മൂന്ന് പക്ഷിക്കുഞ്ഞുങ്ങളേയും കൂട്ടില്‍ നിന്ന് പുറത്താക്കുന്നു. ഇത് കണ്ട് സിദ്ധരാമയ്യ ചിരിക്കുന്നു. ഇതായിരുന്നു വീഡിയോയുടെ ഉള്ളടക്കം.
