
യു.പിയിലെ മിര്‍സാപൂര്‍ ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ‘ചപ്പാത്തിയും ഉപ്പും’ നല്‍കിയ സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു. ജന്‍സന്ദേശ് എന്ന ഹിന്ദി പ്രസിദ്ധീകരണത്തിലെ മാധ്യമപ്രവര്‍ത്തകന്‍ പവന്‍ ജയ്സ്വാളിനെതിരെ ആണ് കേസെടുത്തത്. കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് കേസ്.
യോഗി ആദിത്യനാഥ് സര്‍ക്കാറിന് കീഴില്‍ മുൻപും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടി വന്നിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റ് അനുരാഗ് പട്ടേല്‍ പ്രാഥമിക ശിക്ഷ അധികാരി പ്രവീണ്‍ കുമാര്‍ തിവാരിക്ക് നിര്‍ദ്ദേശം നല്‍കുകയും തുടര്‍ന്ന് സ്‌കൂളിലെ പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ജയ്സ്വാളിനെ വിവരമറിയിച്ച മിര്‍സാപൂരിലെ ജനപ്രതിനിധി ഉള്‍പ്പെടെ മറ്റ് രണ്ടുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ത്ത ചമച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.കുട്ടികള്‍ക്ക് ‘ചപ്പാത്തിയും ഉപ്പും’ മാത്രം നല്‍കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കൊള്ളസംഘങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത നോയിഡയിലെ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. നോയിഡ പോലീസിനെ അപകീര്‍ത്തിപ്പെടുത്താനും ചില ഉദ്യോഗസ്ഥരെ ബ്ലാക്മെയില്‍ ചെയ്യാനുമുള്ള ശ്രമമാണ് അവരുടെ റിപ്പോര്‍ട്ട് എന്ന് ആരോപിച്ചായിരുന്നു കേസ്.
വാരാണസിയില്‍ പോലീസ് കുട്ടികളെ ശുചീകരണത്തിന് ഉപയോഗിക്കുന്ന ചിത്രം പകര്‍ത്തിയതിന് ഒരു ഫോട്ടോ ജേണലിസ്റ്റിനെതിരെ കേസെടുത്തിരുന്നു. കുട്ടികളെ പണം നല്‍കി ജോലിയെടുപ്പിച്ചു എന്ന കുറ്റംചുമത്തിയാണ് കേസെടുത്തത്.
