
മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. കോട്ടയം കടുത്തുരുത്തി സ്വദേശിയും പ്രവാസിയുമായ സെബാസ്റ്റ്യനാണ് പരാതി നൽകിയത്. തന്നെ കബളിപ്പിച്ച് 14 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് തിരുവല്ല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിയാണ് വിബിത. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മല്ലപ്പള്ളി ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. അമേരിക്കയിൽ ജോലി ചെയ്യുന്ന തന്നെ പറ്റിച്ച് പലപ്പോഴായി വിബിത 14 ലക്ഷം രൂപ തട്ടിയെന്ന് പരാതിയിൽ പറയുന്നു. പണം അയച്ചതിൻ്റെ തെളിവുകളും പരാതിക്കാരൻ സമർപ്പിച്ചിട്ടുണ്ട്.
എറണാകുളത്തെ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് വിബിതയെ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദമായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് സാമ്പത്തിക സഹായം ചോദിച്ചു. ഇതനുസരിച്ച് വിബിതയുടെയും പിതാവിൻ്റെയും പേരിൽ പണം കൈമാറി. ഇത് തിരികെ നൽകുന്നില്ലെന്ന് സെബാസ്റ്റ്യൻ പരാതിയിൽ പറയുന്നു. വിബിത ബാബുവിനെയും പിതാവിനെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. പ്രവാസിക്ക് എതിരെ വിബിതയും പരാതി നൽകിയിട്ടുണ്ട്.

വക്കീൽ ഓഫീസിൽ കയറി തന്നെ ആക്രമിച്ചു എന്നാണ് വിബിതയുടെ പരാതി. ഇഇതിനെ തുടർന്ന് പ്രവാസിക്ക് എതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 75കാരനായ സെബസ്റ്റ്യാൻ ഓഫീസിൽ കയറി തന്നെ കടന്നു പിടിക്കാൻ ശ്രമിച്ചെന്നും വഴങ്ങിയില്ലെങ്കിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിബിതയുടെ പരാതിയിൽ പറയുന്നു.
തനിക്ക് ലഭിച്ച പണത്തിൻ്റെ ഒരു വിഹിതം നിയമോപദേശത്തിന്റെ പ്രതിഫലമാണെന്നും വിബിത അവകാശപ്പെട്ടു. ബാക്കി പണം സന്നദ്ധപ്രവർത്തനങ്ങൾക്ക് വേണ്ടി സെബാസ്റ്റ്യൻ സ്വയം നൽകിയതാണെന്നും വിബിത പറഞ്ഞു.
