
കാസര്‍കോട്: ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന കേന്ദ്ര- കേരള സര്‍ക്കാര്‍ നടപടികള്‍ക്ക് എതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്രയ്ക്ക് കാസര്‍കോട്ട് ഉജ്ജ്വലതുടക്കം. കേന്ദ്ര- കേരള സർക്കാരിൻ്റെ പുതിയ ചില നിയമങ്ങൾ മൂലം പതിനായിര കണക്കിന് ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളാണ് നടക്കുന്നത്.
തിങ്കളാഴ്‌ച രാവിലെ കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷന് സമീപം പ്രത്യേകം തയാറാക്കിയ വേദിയില്‍ സംസ്ഥാന വൈസ്. പ്രസിഡണ്ട് പെരിങ്ങമല രാമചന്ദ്രന്‍ യാത്ര ഉദ്ഘാടനം ചെയ്‌തു. ജില്ലാപ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. യാത്രയിൽ അഞ്ച് ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കും. മാലിന്യ സംസ്‌കരണം, വാറ്റ് നോട്ടീസ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന വിഷയങ്ങൾ യാത്രയിൽ ഉയർത്തിക്കാട്ടും.

സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പി.കുഞ്ഞാവു ഹാജി, ട്രഷറര്‍ എസ്.ദേവരാജന്‍, കെ.വി അബ്ദുല്‍ ഹമീദ്, ബാബു കോട്ടയില്‍, എം.കെ തോമസ്‌കുട്ടി, പി.സി ഷാജഹാന്‍, കെ.കെ വാസുദേവന്‍, പി.കെ ബാപ്പുഹാജി, വി.എം ലത്തീഫ്, വി.സബില്‍രാജ്, എ.ജെ റിയാസ്, സലിം രാമനാട്ടുകര, അക്രം ചൂണ്ടയില്‍, സുബൈദ നാസര്‍, വൈ.വിജയന്‍, കെ.എ ഹമീദ്, എ.സുധാകരന്‍, കെ.സത്യകുമാര്‍, രേഖ മോഹന്‍ദാസ് പ്രസംഗിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ സജി സ്വാഗതം പറഞ്ഞു. ഉച്ചയ്ക്ക് ശേഷം നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ യാത്രയ്ക്ക് സ്വീകരണമൊരുക്കി. വിവിധ ജില്ലകളിലൂടെ പ്രയാണം നടത്തുന്ന യാത്ര ഫെബ്രുവരി 13ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. അന്നേദിവസം സംസ്ഥാനത്തെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടുമെന്ന് ഭാരവാഹികകൾ പറഞ്ഞു.
