കൈവശഭൂമിക്ക് ലാൻഡ് ട്രിബുണൽ മുഖേന പട്ടയം കിട്ടാനുള്ള റിപ്പോർട്ടിന് കൈക്കൂലി; വില്ലജ് ഫീൽഡ് അസിസ്റ്റണ്ടിനെ വിജിലൻസ് പിടികൂടി, ഉയർന്ന ഉദ്യോഗസ്ഥരും വിജിലൻസിൻ്റെ നിരീക്ഷണ വലയത്തിൽ

You are currently viewing കൈവശഭൂമിക്ക് ലാൻഡ് ട്രിബുണൽ മുഖേന പട്ടയം കിട്ടാനുള്ള റിപ്പോർട്ടിന് കൈക്കൂലി; വില്ലജ് ഫീൽഡ് അസിസ്റ്റണ്ടിനെ വിജിലൻസ് പിടികൂടി, ഉയർന്ന ഉദ്യോഗസ്ഥരും വിജിലൻസിൻ്റെ നിരീക്ഷണ വലയത്തിൽ

കാസർകോട്: ജന്മാവകാശമുള്ള കൈവശഭൂമിക്ക് ലാൻഡ് ട്രിബുണൽ മുഖേന പട്ടയം പതിച്ചു കിട്ടാനുള്ള റിപ്പോർട്ട് തയ്യാറാക്കി കൊടുക്കുന്നതിന് കൈക്കൂലി വാങ്ങിയ വില്ലജ് ഫീൽഡ് അസിസ്റ്റണ്ട് വിജിലൻസ് പിടിയിൽ. കാസർകോട് വിജിലൻസ് ആണ്ട് ആന്റി കറപ്‌ഷൻ ബ്യുറോ ഡി.വൈ.എസ്.പി ഉണ്ണികൃഷ്ണൻ.വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റവന്യു ഉദ്യോഗസ്ഥനെ കൈക്കൂലി പണവുമായി പിടികൂടിയത്. അഡൂർ വില്ലേജ് ഫീൽഡ് അസിസ്‌റ്റണ്ടായ കാറഡുക്ക, കർമ്മംതൊടിയിലെ നാരായണ.കെ (47) ആണ് കൈക്കൂലി പണവുമായി പിടിയിലായത്.

കാസർകോട്, ആദൂർ പി.ഒ, ആലന്തടുക്ക ഹൗസിലെ കൊറഗപ്പ മണിയാണിയുടെ മകൻ രമേശൻൻ.പി എന്നയാളുടെ കുടുംബ വീടും കുടുംബ ക്ഷേത്രവും അടൂർ വില്ലേജിലെ പാണ്ടിവയൽ എന്ന സ്ഥലത്താണ്.
ഇപ്പോൾ പരാതിക്കാരൻ്റെ അമ്മയുടെ ഇളയമ്മയുടെ മകൾ ജാനകിയും മറ്റുള്ളവരുമാണ് അവിടെ താമസം. ജൻമി കുടിയായ്‌മ കിട്ടിയ 54 സെന്റ് ഭൂമിയാണ് ഇവിടെയുള്ളത്. നൂറ് വർഷത്തിൽ ഏറെയായി ഇവരുടെ കുടുംബമാണ് ഇവിടെ താമസിച്ച് വരുന്നത്. എന്നാൽ ഈ സ്ഥലത്തിന് പട്ടയം ശരിയാക്കി കിട്ടിയിരുന്നില്ല.

2023 സെപ്റ്റംബർ മാസം 16ന് കാസർകോട് ലാൻഡ് ട്രിബൂണിൽ ഇളയമ്മ ജാനകിയും പരാതിക്കാരനും പോയി ജാനകിയുടെ പേരിൽ പട്ടയം ലഭിക്കുന്നതിന് വേണ്ടി അപേക്ഷ നൽകിയിരുന്നു. പ്രസ്‌തുത അപേക്ഷ പരിശോധിച്ച്‌ സുമോട്ടോ (എസ്.എം) പ്രപ്പോസൽ നൽകുന്നതിന് അടൂർ വില്ലേജ് ഓഫീസിലേക്ക് അയച്ചിരുന്നു. സ്ഥലം പരിശോധിച്ച് പ്രപ്പോസൽ നൽകുന്നതിന് വേണ്ടി വില്ലേജ് ഫീൽഡ് അസിസ്റ്റണ്ട് നാരായണൻ 20,000/- രൂപ കൈക്കൂലി ആവശ്യപ്പെട്ടു. അതിനിടയിൽ വില്ലേജ് ഓഫീസർ താലൂക്ക് ഇലക്ഷൻ സെല്ലിലേക്ക് സ്ഥലം മാറ്റം ആവുകയും ചെയ്‌തു.

ശനിയാഴ്‌ച രാവിലെ താലൂക്ക് ഓഫീസിൽ മുൻ വില്ലേജ് ഓഫിസറെ കണ്ട് ഫയൽ ശരിയാക്കാം എന്നും പണവുമായി താലൂക്ക് ഓഫിസിലേക്ക് വരാനും പറഞ്ഞതിനാൽ പരാതിക്കാരൻ താലൂക്ക് ഓഫിസിൽ എത്തി. പരാതിക്കാരനെയും കൂട്ടി കാറിൽ വില്ലജ് ഫീൽഡ് അസിസ്റ്റണ്ട് കളക്ടറേറ്റിലുള്ള ലാണ്ട് ട്രിബൂണൽ ഓഫിസിൽ പോകുകകയും തിരിച്ച് ടൗണിൽ എത്തി കൈക്കൂലി പണം വാങ്ങി. തുടർന്ന് പരാതിക്കാരനെ ഇറക്കി പോകുമ്പോൾ താലൂക്ക് ഓഫിസിന് മുന്നിൽ നിന്നും വിജിലൻസ് സംഘം വാഹനം തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു.

വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി ഉണ്ണികൃഷ്ണൻ.വി, ഇൻസ്പെക്ടർ പി.നാരായണൻ, പൈവളികെ കൃഷി ഓഫിസർ അജിത് ലാൽ സി.എസ്, ചെർക്കള ജിഎച്ച്.എസ്.എസ്‌ പ്രിൻസിപ്പാൾ വിനോദ് കുമാർ ടി.വി, സബ് ഇൻസ്പെക്ടർമാരായ ഈശ്വരൻ നമ്പൂതിരി, രാധാകൃഷ്‌ണൻ കെ, സതീശൻ പി.വി ,വിമധുസൂതാൻ വി.എം അസി. സബ് ഇൻസ്പെക്ടർ വി.ടി സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ രാജീവൻ.വി, സന്തോഷ് പി.വി, ജയൻ കെ.വി, ബിജു കെ.ബി, പ്രദീപ് വി.എം, ഷീബ കെ.വി, പ്രമോദ് കുമാർ.കെ, കൃഷ്‌ണൻ.ടി, രതീഷ് എ.വി എന്നിവരും ഉണ്ടായിരുന്നു.

Report: Peethambaran Kuttikol

0Shares