
ഉത്തർപ്രദേശിലെ സ്വയംപ്രഖ്യാപിത ആൾദൈവം രാമദാസ് ഗിരി(56)യെ പരിക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം മർദ്ദനത്തെ തുടർന്നുണ്ടായ കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ ബിജ്നോർ ചഹ്ശിരി മൊഹല്ല സ്വദേശി മുഹമ്മദ് ജിഷാൻ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

രാമദാസ് ഗിരി കുറിച്ച് നൽകിയ നമ്പറിൽ ലോട്ടറി ടിക്കെറ്റടുത്തിട്ടും സമ്മാനം ലഭിക്കാത്തതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് രാമദാസ് ഗിരിയെ ബിജ്നോർ നങ്ഗൽ ഗ്രാമത്തിലെ ക്ഷേത്രത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലയിൽ മുറിവേറ്റ പാടുകളുണ്ടായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. കവർച്ചാശ്രമമല്ലെന്നും വ്യക്തമായി. തുടർന്ന് രാമദാസ് ഗിരിയുമായി ബന്ധപ്പെട്ടവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണമാണ് മുഹമ്മദ് ജിഷാനിലേക്കെത്തിയത്.
