
ഇന്ത്യൻ വ്യോമാതിർത്തിയിൽ ഇറാൻ യാത്രാവിമാനത്തിന് ബോംബ് ഭീഷണി. ടെഹ്‌റാനിൽ നിന്ന് ചൈനയിലെ ഗ്വാങ്‌ഷൂവിലേക്ക് പോവുകയായിരുന്ന മഹാൻ എയർ ജെറ്റിലാണ് ഡൽഹിയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ ബോംബ് ഭീഷണി ഉണ്ടായത്.
വിമാനത്തിൽ ബോംബുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡൽഹിയിലെ സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഇതുമൂലം വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറക്കാൻ അനുവദിച്ചില്ല.ഡൽഹിയിൽ അടിയന്തര ലാൻഡിംഗ് നടത്താൻ മഹാൻ എയർ ജെറ്റ് ഡൽഹി എയർ ട്രാഫിക് കൺട്രോളുമായി (എ.ടി.സി) ബന്ധപ്പെട്ടെങ്കിലും ജയ്പൂരിലേക്ക് പോകാനായിരുന്നു നിർദേശം.

എന്നാൽ ഇത് പൈലറ്റ് നിരസിച്ചതോടെ വിമാനം ഇന്ത്യൻ വ്യോമാതിർത്തി വിട്ടു. ബോംബ് ഭീഷണിയെ തുടർന്ന് പഞ്ചാബ്, ജോധ്പൂർ എയർബേസിൽ നിന്ന് സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനങ്ങൾ വ്യോമസേന വിന്യസിച്ചു. ഭീഷണിയുടെ കാരണം വ്യക്തമല്ല.സുരക്ഷാ അനുമതിക്ക് ശേഷം വിമാനത്തിന് ചൈനയിലേക്കുള്ള യാത്ര തുടരാൻ അനുമതി നൽകി. ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിൻ്റെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്.
