
നാലുവയസുകാരനെ വായിൽ തുണി തിരുകി അലമാരയിൽ അടച്ച് കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ യുവതി അറസ്റ്റിൽ. കടിയപട്ടിണം ഫാത്തിമ തെരുവിൽ അൻപിയത്തിൽ ജോൺറിച്ചാർഡ്സ് സഹായഷീജ ദമ്പതികളുടെ മകൻ ജോഹൻ (4) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ ഫാത്തിമയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കവേ കാണാതായ ജോഹന്‍ റിഷിയുടെ മൃതദേഹമാണ് അയല്‍വാസി ഫാത്തിമയുടെ വീട്ടിലെ അലമാരക്കുള്ളിൽ കണ്ടെത്തിയത്.

കുട്ടിയെ പലയിടത്തും തിരഞ്ഞിട്ടും കാണാതായതോടെ പൊലീസും ബന്ധുക്കളും ചേർന്ന് തെരച്ചിൽ നടത്തിയപ്പോഴാണ് അലമാരക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. അലമാരയ്ക്കുള്ളില്‍ വായും കൈയ്യും കാലും തുണിയില്‍ കെട്ടിയ നിലയിലായിരുന്നു കുട്ടി. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
തുടർന്ന് ഫാത്തിമയെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തു. സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ വേണ്ടിയാണ് കുട്ടിയെ അലമാരക്കുള്ളിൽ പൂട്ടിയതെന്നു ഇവർ മൊഴി നൽകി. കുട്ടി ധരിച്ചിരുന്ന ആഭരണങ്ങള്‍ സമീപത്തെ ബാങ്കില്‍ പണയം വെച്ചതായി പൊലീസ് കണ്ടെത്തി. സംഭവത്തെത്തുടർന്ന് രോഷാകുലരായ നാട്ടുകാർ ഫാത്തിമയുടെ വീടിനു മുന്നില്‍ റോഡ് ഉപരോധിച്ചു.
