
കൊച്ചി: വമ്പന്‍ വാഹന വ്യൂഹത്തിൻ്റെ അകമ്പടിയില്‍ പോയിട്ടും മുഖ്യമന്ത്രി നേരെ കരിങ്കൊടി പ്രതിഷേധം.
എറണാകുളം കളക്ടറേറ്റിന് അടുത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിന് അടുത്തേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസുകാരന്‍ ഓടിയെത്തി. മുഖ്യമന്ത്രിയുടെ കാറിൻ്റെ പിന്‍ഗ്ലാസില്‍ അടിച്ചായിരുന്നു യുവാവിൻ്റെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണത്തില്‍ പാളിച്ചകള്‍ ഉണ്ടാകുന്നു എന്നതിന് തെളിവാണ് കൊച്ചിയിലെ പ്രതിഷേധം. കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞിടുകയും ചെയ്തു. ഇതിനിടെയാണ് ഒരു പ്രവര്‍ത്തകന്‍ എല്ലാ സുരക്ഷയേയും മറികടന്ന് പിണറായിയുടെ തൊട്ടു മുമ്പിലെത്തിയത്.
കളക്ടറേറ്റിന് അടുത്തെ അപ്രതീക്ഷിത പ്രതിഷേധത്തില്‍ മുഖ്യമന്ത്രിയുടെ കാര്‍ നിറുത്തേണ്ടി വന്നു. കാറിന് മുമ്പില്‍ പ്രതിഷേധിച്ചവരെ അവിടെയുണ്ടായിരുന്ന പൊലീസുകാരെല്ലാം ചേര്‍ന്ന് തള്ളി മാറ്റി.

ഇതിനിടെയാണ് മറ്റൊരു ഭാഗത്ത് നിന്ന് ഒരാള്‍ എടാ, എന്നാക്രോശിച്ച് മുഖ്യമന്ത്രിയുടെ കാറിന് നേരെ എത്തിയത്. ഇത് കണ്ട് ഡ്രൈവര്‍ കാര്‍ വലത്തോട്ട് വെട്ടിമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ കമ്യൂണിറ്റി ഹാളിൻ്റെ ഭാഗമായത് കൊണ്ട് അങ്ങനെ വണ്ടി എടുക്കാന്‍ കഴിഞ്ഞില്ല. ഈ സമയമാണ് പ്രതിഷേധക്കാരന്‍ പിണറായി വിജയന്‍ ഇരുന്ന ഭാഗത്തെ ഗ്ലാസില്‍ അടിച്ചത്.
സുരക്ഷാ വീഴ്‌ച മനസ്സിലാക്കിയ പൊലീസുകാര്‍ ഉടന്‍ അവിടെ എത്തി. അയാളെ പിടിച്ചു കൊണ്ടുപോയി. പ്രതിഷേധ സ്വഭാവത്തിലാണ് ഗ്ലാസില്‍ അടിച്ചതെങ്കിലും അത് പൊട്ടിയിരുന്നുവെങ്കില്‍ ആ വശത്തുണ്ടായിരുന്ന മുഖ്യമന്ത്രിക്ക് പരിക്കേല്‍ക്കുമായിരുന്നു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചിലരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തിട്ടുണ്ട്.
