
തിരുവനന്തപുരം: ആർ.എല്‍.വി രാമകൃഷ്ണൻ നല്‍കിയ പരാതിയില്‍ നർത്തകി സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പട്ടികജാതി- പട്ടികവർഗ വിഭാഗക്കാർക്ക് എതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന നെടുമങ്ങാട്ടെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ചാലക്കുടിയിലെ ഒരു നൃത്താധ്യാപകനെ കുറിച്ചാണ് പറഞ്ഞതെന്നും അതു ആർ.എല്‍.വി രാമകൃഷ്ണൻ അല്ലെന്നുമുള്ള സത്യഭാമയുടെ വാദം കോടതി അംഗീകരിച്ചില്ല.

ചാലക്കുടി സ്വദേശിയായ രാമകൃഷ്ണനും സത്യഭാമയും തമ്മില്‍ നേരത്തെ കേസുകള്‍ ഉണ്ടായിരുന്നുവെന്നും രാമകൃഷ്ണൻ്റെ പഠന, പ്രവേശന, അക്കാദമിക കാര്യങ്ങളെക്കുറിച്ച് സത്യഭാമക്ക് അറിവുണ്ടായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. പട്ടികജാതി- പട്ടികവർഗ വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് അറിയില്ലെന്ന വാദവും തള്ളി.
കാക്ക പോലെ കറുത്തവൻ, പെറ്റമ്മ കണ്ടാല്‍ പോലും സഹിക്കില്ല, സുന്ദരികളായ സ്ത്രീകള്‍ മാത്രമേ മോഹിനിയാട്ടം കളിക്കാൻ പാടുള്ളു തുടങ്ങിയ പരാമർശങ്ങളാണ് സത്യഭാമ നടത്തിയത്.ജാതീയമായി തന്നെ അധിക്ഷേപിക്കാൻ ശ്രമിച്ചെന്ന് കാട്ടിയാണ് രാമകൃഷ്ണൻ പരാതി നല്‍കിയത്. പട്ടികജാതി കലാകാരന് നൃത്ത രംഗത്ത് പിടിച്ചു നില്‍ക്കാൻ കഴിയാത്ത സാഹചര്യം ചിലർ സൃഷ്ടിക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
