
അമ്മയറിയാതെ നവജാത ശിശുവിനെ ദത്ത് നൽകിയ സംഭവത്തിൽ ദത്ത് നടപടി തൽക്കാലം നിർത്തിവെക്കാൻ സർക്കാർ ആവശ്യപ്പെടും. സർക്കാർ ശിശുക്ഷേമ സമിതിക്കും വനിതാ ശിശു വികസന ഡയറക്ടർക്കും നിർദേശം നൽകി. വഞ്ചിയൂർ കുടുംബ കോടതിയിലാണ് ദത്ത് നടപടികളിൽ അന്തിമ വിധി പുറപ്പെടുവിക്കാൻ മാറ്റിവെച്ചിരിക്കുന്നത്.

സർക്കാരും ശിശുക്ഷേമ സമിതിയും ഹർജിയിൽ തൽക്കാലം തുടർ നടപടി സ്വീകരിക്കരുതെന്ന് ആവശ്യപ്പെടും. കുഞ്ഞിൻ്റെ അമ്മ അവകാശ വാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായി നിലനിൽക്കുന്നുവെന്നും സർക്കാർ കോടതിയെ അറിയിക്കും.
ആരോഗ്യ മന്ത്രി വീണാ ജോർജാണ് നിർണായക ഇടപെടൽ നടത്തിയത്. അതേസമയം, സംഭവത്തിൽ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. പ്രാഥമിക അന്വേഷണത്തിൻ്റെ ആദ്യഘട്ടം പിന്നിടുന്നു. ശിശു ക്ഷേമ സമിതിക്ക് സംഭവിച്ചതെന്ന് ഗുരുതര വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ കണ്ടെത്താൻ ചൈൽഡ് വെൽഫയർ കമ്മിറ്റി നടപടി എടുത്തില്ല. മുഴുവൻ ജീവനക്കാരിൽ നിന്നും മൊഴിയെടുത്ത ശേഷമാകും അന്തിമ നിഗമനത്തിലെത്തുക.
