
ഇന്ത്യയെ ഉന്നതവിദ്യാഭ്യാസത്തിന്‍റെ ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൈസൂരു സർവകലാശാലയുടെ നൂറാം ബിരുദദാന സമ്മേളനം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഔപചാരികമായ ക്യാമ്പസിൽ നിന്നും യഥാർത്ഥ ജീവിതത്തിന്‍റെ സർവകലാശാലയിലേക്ക് നിങ്ങൾ കടക്കുകയാണെന്ന് ബിരുദധാരികളോട് മോദി പറഞ്ഞു.

അവിടെ നിങ്ങളുടെ ബിരുദത്തോടൊപ്പം കഴിവും പ്രായോഗികതയും വിജ്ഞാനവുമാണ് ഉപയോഗിക്കേണ്ടി വരിക. നൈപുണ്യവും പുനർനിർമാണവും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവും ഇന്നത്തെ ആവശ്യമാണ്. ദേശീയ വിദ്യാഭ്യാസ നയം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.
കഴിഞ്ഞ ആറ് വർഷത്തിനിടെ ഏഴ് പുതിയ ഐ.ഐ.എമ്മുകൾ സ്ഥാപിച്ചു. അതിന് മുമ്പ് 13 ഐ.ഐ.എമ്മുകൾ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്. 2014ന് ശേഷം 15 എ.ഐ.ഐ.എമ്മുകൾ സ്ഥാപിക്കുകയോ പ്രവർത്തനം ആരംഭിക്കാനുള്ള ഘട്ടത്തിലെത്തുകയോ ചെയ്തു. സ്ഥാപനങ്ങൾ തുടങ്ങുക മാത്രമല്ല സർക്കാർ ചെയ്യുന്നത്, ലിംഗപരമായും സാമൂഹികപരമായുമുള്ള പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നു -മോദി പറഞ്ഞു.
