
തിരുവനന്തപുരത്ത് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. പോത്തൻകോട് തെറ്റിച്ചിറ സ്വദേശി വൃന്ദ(28)യ്ക്കാണ് പൊള്ളലേറ്റത്. വൃന്ദയുടെ ഭർത്താവിന്‍റെ സഹോദരൻ സുബിൻലാൽ ആണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്.

ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നുരാവിലെയാണ് സംഭവമുണ്ടായത്. കാവുവിളയിലെ തയ്യൽകടയിൽ ജോലി ചെയ്യുകയായിരുന്നു വൃന്ദ. രാവിലെ കാറിൽ സ്ഥലത്തെത്തിയ സുബിൻ ലാൽ കുപ്പിയിലും പ്ലാസ്റ്റിക് ബാഗിലുമായി സൂക്ഷിച്ചിരുന്ന പെട്രോൾ യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.
കടയിൽ നിന്നിറങ്ങി ഓടിയ വൃന്ദയെ സുബിൻലാൽ പിന്തുടർന്ന് കയ്യിലുണ്ടായിരുന്ന തുണി ചുറ്റിയ വടിയിൽ തീകൊളുത്തി ദേഹത്തേക്ക് എറിയുകയായിരുന്നു. വൃന്ദയുടെ അരയ്ക്കുതാഴേക്കാണ് സാരമായ പൊള്ളലേറ്റത്.ആക്രമണം നടത്തിയ ശേഷം കാറിൽ രക്ഷപെടാൻ ശ്രമിച്ച സുബിൻലാൽ കാറിലിരുന്ന് തന്നെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. വഞ്ചിയൂർ പൊലീസും പൂന്തുറ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
