
കന്നഡ ഗാനങ്ങൾ ആലപിക്കുകയും കന്നഡ പതാകകൾ പിടിച്ച് നൃത്തം ചെയ്യുകയും ചെയ്തതിന് മഹാരാഷ്ട്ര ഏകീകരണ സമിതിയുടെ (എം.ഇ.എസ്) പ്രവർത്തകർ വിവാഹ ഘോഷയാത്ര സംഘത്തെ ആക്രമിച്ചതായി പരാതി. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായാണ് റിപോർട്ട്. ബെലഗാവി താലൂകിലെ ദാമനെ ഗ്രാമത്തിലെ സിദ്ദു സായ്ബന്നവറും രേഷ്മയും തമ്മിലുള്ള വിവാഹത്തിനിടെയാണ് അക്രമം നടന്നത്.

വരനെ രാത്രി കന്നഡ ഗാനങ്ങൾ ആലപിച്ച് ഘോഷയാത്രയായി പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. അതിനിടെ ചന്നമ്മ നഗറിൽ എം.ഇ.എസ് പ്രവർത്തകർ ഘോഷയാത്രയെ വഴിതിരിച്ചുവിടുകയും വരനെ അധിക്ഷേപിക്കുകയും അഞ്ച് യുവാക്കളെ മർദിക്കുകയും ചെയ്‌തെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം ആക്രമത്തെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അപലപിച്ചു. പൊലീസ് ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്. ആരെങ്കിലും നിയമം കൈയിലെടുക്കുന്നത് അനുവദിക്കില്ല. കന്നഡക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോൾ സർകാർ ഉചിതമായ നടപടി സ്വീകരിക്കും അദ്ദേഹം പറഞ്ഞു.
