
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് നേരെ വീണ്ടും വധശ്രമം ഉണ്ടായതായി റിപ്പോർട്ട്. പുടിൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ജനറൽ ജി.വി.ആര്‍ ടെലിഗ്രാം ചാനലിനെ ഉദ്ധരിച്ച് യൂറോവീക്കിലി ന്യൂസ് ആണ് വാർത്ത പുറത്തു വിട്ടത്. എന്നാണ് വധശ്രമം ഉണ്ടായതെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
സംഭവവുമായി ബന്ധപ്പെട്ട് പുടിൻ്റെ സുരക്ഷാ തലവൻ അടക്കം ചില ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തെന്നും അറസ്റ്റ് ചെയ്തെന്നുമാണ് റിപ്പോർട്ട്. അഞ്ച് വാഹനങ്ങൾ അടങ്ങുന്ന വ്യൂഹത്തിനൊപ്പം ഔദ്യോഗിക വസതിയിലേക്ക് മടങ്ങുകയായിരുന്നു വ്‌ളാദിമിര്‍ പുടിൻ.

പുടിൻ്റെ വസതിക്ക് ഏതാനും കിലോമീറ്ററുകൾക്ക് അകലെ അപായപ്പെടുത്താൻ ശ്രമിച്ചവർ ആംബുലൻസ് കുറുകെ കയറ്റി യാത്ര തടസപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ പുടിൻ്റെ വാഹനം ആംബുലൻസിനെ മറികടന്ന് പോയി.
വാഹന വ്യൂഹത്തിലെ ആദ്യ വാഹനം ഒഴികെ ബാക്കി നാല് വണ്ടികളും യാത്ര തുടർന്നു. മൂന്നാമത്തേതിൽ ആയിരുന്നു റഷ്യൻ പ്രസിഡന്റ്.എന്നാൽ യാത്രയിൽ പുടിൻ്റെ വാഹനത്തിൻ്റെ മുൻവശത്തുള്ള ഇടത്തെ ടയർ പൊട്ടി പുക ഉയർന്നു. പുടിൻ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നും സുരക്ഷിതനായിരുന്നു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
