
ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയില്‍ വര്‍ദ്ധനവില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി എംപി. ഗര്‍ഭ നിരോധന മാര്‍ഗങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കാള്‍ മുസ്‌ലിം വിഭാഗമാണെന്നും ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നടത്തിയ വിവാദ പരാമര്‍ശത്തെ പരിഹസിച്ച് ഒവൈസി പ്രതികരിച്ചു.
ദേശീയ കുടുംബ ആരോഗ്യ സര്‍വേ പ്രകാരം രാജ്യത്തെ ഫേര്‍ട്ടിലിറ്റി നിരക്കില്‍ ഏറ്റവും കുറവ് നിരക്കാണ് മുസ്‌ലിം വിഭാഗത്തിന്റേത് എന്നും ഒവൈസി കൂട്ടിചേര്‍ത്തു. ഹിന്ദുരാഷ്ട്രം ഇന്ത്യന്‍ ദേശീയതയ്ക്ക് വിരുദ്ധമാണ്. ബി.ജെ.പി അധികാരത്തിലുള്ള രാജ്യത്ത് മുസ്‌ലിം ജനത തുറന്നിട്ട തടവറയിലാണെന്നും ഒവൈസി കുറ്റപ്പെടുത്തി.

2000 മുതല്‍ 2019 വരേയുള്ള കണക്കില്‍ ലക്ഷക്കണക്കിന് ഹിന്ദു പെണ്‍കുട്ടികളേയാണ് കാണാതായിരിക്കുന്നത്. അവരേക്കുറിച്ച് സംസാരിക്കാന്‍ ആര്‍എസ്എസ് നേതാവ് തയ്യാറാവില്ലെന്നും ഒവൈസി വിമര്‍ശിച്ചു. നാഗ്പൂരില്‍ ആര്‍എസ്എസിൻ്റെ വാര്‍ഷികാഘോഷ റാലിയില്‍ സംസാരിക്കവെ ആയിരുന്നു മോഹന്‍ ഭാഗവത് മതാധിഷ്ഠിത ജന സംഖ്യാ നിയന്ത്രണത്തെ കുറിച്ച് സംസാരിച്ചത്.
ഇന്ത്യയിലെ ജനസംഖ്യയില്‍ മതാധിഷ്ഠിതമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്, ഇക്കാര്യം പരിഗണിച്ച് കൊണ്ട് രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്നുമായിരുന്നു മോഹന്‍ ഭാഗവതിൻ്റെ പരാമര്‍ശം.
