
കാസർകോട്: കാറഡുക്ക റിസര്‍വ് വനത്തില്‍ നിന്ന് തേക്ക് മരം മുറിച്ചു കടത്തിയ കേസില്‍ അറസ്റ്റിലായ റിട്ട. ഉദ്യോഗസ്ഥൻ റിമാണ്ടിൽ. മുളിയാര്‍ ഇരിയണ്ണി സ്വദേശി സി.സുകുമാരനെയാണ് കാറഡുക്ക ഫോറസ്റ്റ് ഓഫീസർ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. സ്വന്തം ഭൂമിയിലെ മരമാണെന്ന് കരുതിയാണ് മുറിച്ചതെന്ന് സുകുമാരൻ മൊഴി നൽകിയതായും വിവരമുണ്ട്.

മൂന്നുമാസം മുമ്പാണ് വനത്തില്‍ നിന്ന് മരം മുറിച്ചത്. മരത്തിന് അഞ്ചുലക്ഷം രൂപ വിലമതിക്കുമെന്ന് കാറഡുക്ക ഫോറസ്ററ് റേഞ്ച് സ്‌റ്റേഷൻ ഓഫീസർ എൻ.വി സത്യൻ ചാനൽ ആർ.ബിയോട് പറഞ്ഞു. സുകുമാരൻ്റെ സ്വന്തം സ്ഥലവും റിസർവ് വനവും ഒരേ അതിർത്തി പങ്കിടുന്നതാണ്. കൃത്യമായ അതിർത്തി മതിലുകൾ നിലവിലില്ല. സർവ്വേ ചെയ്തു നോക്കിയപ്പോഴാണ് മരം മുറിച്ചത് സർക്കാർ വനത്തിൽ നിന്നാണെന്ന് വ്യക്തമായത്. ഈ ഭാഗങ്ങളിൽ സർവ്വേ നടപടികൾ വീണ്ടും നടത്തി വനമേഖല സംരക്ഷിക്കുമെന്നും ഓഫീസർ പറഞ്ഞു.
പ്രതിയെ കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈമാസം 23വരെ റിമാന്‍ണ്ട് ചെയ്തു. മുറിച്ച മരത്തിൻ്റെ കുറ്റി എസ്‌കവേറ്റര്‍ ഉപയോഗിച്ച് കിളച്ചെടുത്ത് തെളിവുകള്‍ നശിപ്പിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
