വയോധികമാരുടെ സ്വര്‍ണ മാലകള്‍ തട്ടിപ്പറിച്ച കേസില്‍ യുവാവ് അറസ്റ്റില്‍; സ്വര്‍ണ്ണമാലകള്‍ കണ്ടെടുത്തു, വ്യാജ നമ്പര്‍ പ്ലേറ്റുള്ള ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing വയോധികമാരുടെ സ്വര്‍ണ മാലകള്‍ തട്ടിപ്പറിച്ച കേസില്‍ യുവാവ് അറസ്റ്റില്‍; സ്വര്‍ണ്ണമാലകള്‍ കണ്ടെടുത്തു, വ്യാജ നമ്പര്‍ പ്ലേറ്റുള്ള ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി

തളിപ്പറമ്പ് / കണ്ണൂർ: വയോധികമാരുടെ സ്വര്‍ണമാലകള്‍ പൊട്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്‌തു.
മോഷണ സ്വര്‍ണ്ണമാലകള്‍ കണ്ടെടുത്തു. പയ്യന്നൂര്‍ വെള്ളൂര്‍ അന്നൂര്‍ പുതിയപുരയില്‍ ഹൗസില്‍ പി.പി ലിജേഷ് (32) ആണ് മാല തട്ടിപ്പറിച്ച കേസില്‍ അറസ്റ്റിലായത്. പറശ്ശിനി അമ്പലത്തിന് സമീപമുള്ള വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വയോധികയുടെ മാല തട്ടിപ്പറിച്ച കേസില്‍ ലിജേഷിനെ കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഹേമലതയുടെ മേല്‍നോട്ടത്തില്‍ തളിപ്പറമ്പ് ഡി.വൈ.എസ് പി.പി ബാലകൃഷ്ണന്‍ നായര്‍ സംഘവുമാണ് അറസ്റ്റ് ചെയ്‌തത്‌.

കഴിഞ്ഞമാസം 22ന് രാവിലെ 9.30നാണ് മൂന്നര പവൻ്റെ സ്വര്‍ണമാല പൊട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞത്.
പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുറുവങ്ങാട്ട് 75കാരിയുടെ മൂന്ന് പവന്‍ മാല പൊട്ടിച്ചെടുത്തതും ലിജേഷാണെന്ന് തിരിച്ചറിഞ്ഞു. ഒക്‌ടോബര്‍ 20ന് രാവിലെയാണ് സംഭവം. രണ്ട് സംഭവങ്ങളിലും തട്ടിയെടുത്ത മാലകള്‍ പയ്യന്നൂരിലെ ജ്വല്ലറികളില്‍ നിന്നാണ് കണ്ടെടുത്തത്.
പ്രതി ഉപയോഗിച്ച വ്യാജ നമ്പര്‍ പ്ലേറ്റുള്ള ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുടുങ്ങിയത്.

ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് രണ്ട് കേസുകളിലും തുമ്പായത്. പ്രതിയെ പിടികൂടാനായി കഴിഞ്ഞ മൂന്നാഴ്‌ചയായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 250ല്‍ പരം സി.സി ടി.വി ക്യാമറകളാണ് പൊലീസ് സംഘം പരിശോധിച്ചത്.

പൊലീസിനെ വഴി തെറ്റിക്കാനായി സംഭവം കഴിഞ്ഞശേഷം പ്രതി നേരിട്ട് വീട്ടില്‍ പോകാതെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചാണ് വീട്ടിലെത്തിയത്. ശ്രീകണ്ഠാപുരം, മട്ടന്നൂര്‍, ചൊക്ലി പൊലീസ് സ്റ്റേഷനുകളില്‍ മാല പൊട്ടിച്ചതുമായി ബന്ധപ്പെട്ട് 2021ല്‍ ഓരോ കേസുകളുണ്ട്.

ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രമോദ്, സിവില്‍ പൊലീസ് ഓഫീസര്‍ അരുണ്‍ കുമാര്‍, പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

0Shares