
പാലക്കാട്: എ.ടി.എം മെഷീനില്‍ ക്രിത്രിമം നടത്തി പണം തട്ടുന്ന സംഘം പിടിയില്‍. ഉത്തര്‍ പ്രദേശ് സ്വദേശികളായ മൂന്നുപേരെയാണ് പാലക്കാട് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ഇരയായത് പ്രമുഖ ബാങ്കുകളാണെന്നാണ് ലഭ്യമാകുന്ന വിവരം. എ.ടി.എം കാര്‍ഡ് ഉപയോഗിച്ചാണ് പണം പിന്‍വലിക്കുന്നത്. ഉടന്‍ ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തും. ഇതിന് ശേഷം പണം ലഭിച്ചില്ലെന്ന് കാണിച്ച് ബാങ്കില്‍ പരാതി നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്.
38 എ.ടി.എം കാര്‍ഡുകള്‍ ഇവരില്‍ നിന്നും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി സമാന തരത്തിലുള്ള തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിവരം.

കൂടുതല്‍ പേര്‍ ഈ തട്ടിപ്പ് സംഘത്തിലുണ്ടോ എന്ന കാര്യമാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ഇവരെ വിധേയരാക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
മണ്ണാര്‍ക്കാട് നഗരത്തിലെ ഹിറ്റാച്ചി എന്ന സ്വകാര്യ കമ്പനിയുടെ എ.ടി.എം കൗണ്ടറില്‍ വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക് ഇവര്‍ എത്തി തട്ടിപ്പ് നടത്താന്‍ ശ്രമിച്ചിരുന്നു. ഈ സമയത്ത് അവിടെ ഉണ്ടായിരുന്നവര്‍ക്ക് സംശയം തോന്നി. അവര്‍ നല്‍കിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
