സംഘം ചേർന്ന് മർദ്ദനം; ആരിഫിൻ്റെ കൊലപാതകം, സഹോദരീ ഭര്‍ത്താവടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

You are currently viewing സംഘം ചേർന്ന് മർദ്ദനം;  ആരിഫിൻ്റെ കൊലപാതകം, സഹോദരീ ഭര്‍ത്താവടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം / കാസർകോട്: മിയാപ്പദവ് മതലക്കട്ടയിലെ ആരിഫി(22)ൻ്റെ മരണം സംഘം ചേർന്ന് മർദ്ദിച്ചുണ്ടായ കൊലപാതകം ആണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ സഹോദരി ഭര്‍ത്താവ് അടക്കം മൂന്ന് പേര്‍ അറസ്റ്റിലായി. ആറ് പ്രതികളെ പൊലീസ് അന്വേഷിച്ച് വരികയാണ്. കുഞ്ചത്തൂരിലെ റഷീദ് (29), മഞ്ചേശ്വരം കണ്വതീര്‍ത്ഥയിലെ സിദ്ദീഖ്, ഷൗക്കത്ത് എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് വെള്ളിയാഴ്‌ച ഉച്ചയോടെ അറസ്റ്റ് ചെയ്‌തത്.

ഞായറാഴ്‌ച വൈകിട്ട് മിയാപ്പദവിന് സമീപം ഒരു സംഘം ലഹരിയില്‍ അഴിഞ്ഞാടുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ആരിഫിനെ കസ്റ്റഡിയിലെടുക്കുകയും രാത്രി എട്ടുമണിയോടെ റഷീദിൻ്റെയും മറ്റൊരു ബന്ധുവിൻ്റെയും കൂടെ വിട്ടയക്കുകയുമാണ് ഉണ്ടായത്.

സ്റ്റേഷനില്‍ നിന്ന് സ്‌കൂട്ടറില്‍ പോകുന്നതിനിടെ വഴിയില്‍ വെച്ച് ആരിഫ് സ്‌കൂട്ടറില്‍ നിന്ന് ചാടി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും അതിനിടെ രണ്ടുപേര്‍ ചേര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടുകയും ബഹളം കേട്ട് ഓടിയെത്തിയ ഏഴംഗ സംഘം ചേര്‍ന്ന് ആരിഫിനെ ക്രൂരമായി മര്‍ദ്ദിക്കുകയും രാത്രി 12 മണിയോടെ വീട്ടില്‍ കൊണ്ടു വിടുകയായിരുന്നു എന്നുമാണ് വിവരം.

ആരിഫിൻ്റെ ഉമ്മ ആമിന അബോധാവസ്ഥയില്‍ കണ്ട ആരിഫിനെ ആരാണ് ഇങ്ങനെ മര്‍ദ്ദിച്ചതെന്ന് ചോദിച്ചപ്പോള്‍ പൊലീസാണ് മര്‍ദ്ദിച്ചതെന്നാണത്രെ പറഞ്ഞത്. ആസ്പത്രിയില്‍ കൊണ്ടുപോകാന്‍ ഈ സംഘത്തോട് ആരിഫിൻ്റെ ഉമ്മ ആവശ്യപ്പെട്ടപ്പോള്‍ സംഘം ചില കാരണങ്ങള്‍ പറഞ്ഞ് അവിടെ നിന്ന് മുങ്ങുക ആയിരുന്നുവെന്നും പറയുന്നു.

ആരിഫിന് ചില ബന്ധുക്കളുമായി മുന്‍ വൈരാഗ്യമുണ്ടായിരുന്നു. അതിനാലാണ് സ്‌കൂട്ടറില്‍ കൊണ്ടു പോകുന്നതിനിടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് സംശയിക്കുന്നു. തിങ്കളാഴ്‌ച ഉച്ചയോടെ വീട്ടില്‍ തളര്‍ന്ന് വീണ ആരിഫിനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചപ്പോഴാണ് മരണപ്പെടുന്നത്. ശരീരത്തിൻ്റെ പകുതിയോളം ഭാഗം അടിയേറ്റ് ചതഞ്ഞിരുന്നു.

ഇതോടെ ആരിഫിൻ്റെ മരണം കൊലപാതകമെന്ന് പറഞ്ഞ് ബന്ധുക്കള്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുക ആയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം ആള്‍ക്കൂട്ട കൊലപാതകമാണെന്ന് വ്യക്തമായത്. സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

0Shares