
ചലച്ചിത്ര അക്കാദമിയിൽ സമാന്തര യോഗം ചേർന്നില്ലെന്ന രഞ്ജിത്തിൻ്റെ വാദം തെറ്റ്. സമാന്തര യോഗം ചേർന്നതിൻ്റെ മിനുട്‌സ് പുറത്തായി. യോഗത്തിൽ പങ്കെടുത്തത് കുക്കു പരമേശ്വരൻ ഉൾപ്പെടെ ഒമ്പത് പേര്. സമാന്തര യോഗം സംബന്ധിച്ച അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്തിൻ്റെ വാദം ശരിയല്ലെന്നാണ് രേഖ പറയുന്നത്.
കുക്കുവും സോഹനും പങ്കെടുത്തത് ഓൺ ലൈനിലൂടെയാണ്. പരാതി ഉന്നയിച്ച കുക്കുവിനോട് ജോലി അവസാനിപ്പിച്ചു വീട്ടിൽ പോകാൻ ചെയര്‍മാന്‍ പറഞ്ഞെന്ന് മിനുട്‌സിൽ പറയുന്നുണ്ട്. കുക്കുവും സോഹനും പങ്കെടുത്തില്ല എന്നായിരുന്നു രഞ്ജിത് നേരത്തെ അവകാശപ്പെട്ടത്. വിമതയോഗം ചേർന്നു എന്ന വാർത്തയും ചെയർമാൻ തള്ളിയിരുന്നു. ഇത് തെറ്റാണ് എന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന രേഖ.

അതേസമയം, രഞ്ജിത്തിന് എതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്. 23ന് ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. നവകേരള സദസിന് ആലപ്പുഴയിൽ എത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.
പരാതിക്കാരെ വിളിച്ചു വരുത്തി അവർക്ക് പറയാനുള്ളത് കേൾക്കും. രഞ്ജിത്തിനേയും കേൾക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമർശം നടത്തിയതെന്ന് ചോദിക്കും. വ്യക്തിപരമായ തർക്കങ്ങളാണ് എല്ലാം. അക്കാദമിയുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
