
പരപ്പനങ്ങാടി / മലപ്പുറം: താനൂരിൽ ബോട്ട് അപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ 11 പേരെയും ഖബറടക്കിയത് ഒരുമിച്ച്. പുത്തൻ കടപ്പുറം ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ആണ് ഇവർക്കുള്ള ഖബറുകൾ ഒരുക്കിയത്. ഇതിനായി മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് വലിയ കുഴിയെടുത്ത് അതിൽ വ്യത്യസ്ത അറകൾ തീർത്താണ് ഇവരെ എല്ലാവരെയും ഒരുമിച്ച് ഖബറടക്കിയത്.
പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ കുടുംബത്തിലെ 11 പേർക്കാണ് താനൂർ ബോട്ട് അപകടത്തിൽ ജീവൻ നഷ്ടമായത്. സൈതലവിയും സഹോദരനും മാത്രം ഉല്ലാസയാത്രയ്ക്ക് പോയിരുന്നില്ല. ബാക്കി എല്ലാവരും ഉല്ലാസയാത്രയ്ക്ക് പോയിരുന്നു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. ഒരു രാത്രി അവസാനിപ്പിച്ചപ്പോഴേക്കും സൈതലവിക്ക് കുടുംബത്തെ മുഴുവനായി നഷ്ടപ്പെട്ടിരിക്കുകയാണ്.

ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വെച്ച ശേഷമാണ് ഖബർസ്ഥാനിലേക്ക് കൊണ്ടുപോയത്. ഒരു കുടുംബത്തിലെ എല്ലാവർക്കും അന്ത്യവിശ്രമം കൊള്ളാനുള്ള ഇടം ഒരുമിച്ചാണ് പുത്തൻ കടപ്പുറം ജുമാമസ്ജിദ് കബർസ്ഥാനിൽ ഒരുക്കിയത്. ബോട്ടപകടത്തിൽ മരിച്ച പന്ത്രണ്ട് പേരിൽ 9 പേരും ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മൂന്നുപേർ മറ്റൊരു വീട്ടിലാണ്.
വീട്ടിൽ പൊതുദർശനത്തിന് വെച്ച 11 പേരെയും അവസാനമായി ഒരു നോക്ക് കാണാൻ വൻ ജനാവലിയാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ മറ്റു മന്ത്രിമാർ, എം.എൽ.എമാർ, ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരും ഇവിടേക്ക് എത്തിയിരുന്നു. നമസ്കാരം ഉൾപ്പെടെയുള്ള മതാചാര ചടങ്ങുകൾ പൂർത്തിയാക്കിയാണ് കബറടക്കം നടന്നത്.
പരപ്പനങ്ങാടി ആവിയിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്‌ന (18), ഷഫല (13), ഷംന (12), ഫിദ ദിൽന (7), സഹോദരൻ സിറാജിൻ്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), റുഷുദ (ഒന്നര) എന്നിവരാണ് ഒരു വീട്ടിൽ നിന്ന് മരിച്ചത്. സൈതലവിയുടെ ബന്ധുക്കളായ ജൽസിയ (45), ജരീർ (12) എന്നിവരാണ് മരിച്ച മറ്റു രണ്ടുപേർ.
