
കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്ര നിരക്ക് വർധനയിൽ എയർ ഇന്ത്യക്കെതിരെ മന്ത്രി വി.അബ്ദുറഹ്‍മാൻ. വിദേശ വിമാന കമ്പനികൾ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുമ്പോഴാണ് എയർ ഇന്ത്യ തീർത്ഥാടകരെ കൊള്ളയടിക്കുന്നത് എന്ന് മന്ത്രി വിമർശിച്ചു. കേന്ദ്ര മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടെന്നും വി.അബ്‌ദുറഹ്‌മാൻ പറഞ്ഞു.
നെടുമ്പാശേരി , കണ്ണൂർ വിമാന താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരിൽ നിന്ന് പോകുന്ന തീർത്ഥാടകർ 75,000 രൂപയാണ് അധികമായി നൽകേണ്ടത്. എയർ ഇന്ത്യയാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നത്.

അമിത നിരക്കിൽ കേന്ദ്ര മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. കരിപ്പൂരിനെ തകർക്കാനുള്ള നീക്കമാണിതെന്ന ആരോപണത്തെ മന്ത്രി തള്ളി. കരിപ്പൂരിനെ വികസിപ്പിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത് എന്നാണ് പ്രതികരണം.
അതേസമയം യാത്ര നിരക്ക് വർധനക്ക് എതിരെ മുസ്ലിം സംഘടനകൾ രംഗത്ത് വന്നു. കരിപ്പൂർ വിമാന താവളത്തെ അവഗണിക്കുന്ന നീക്കമാണെന്ന് കേരള മുസ്ലിം ജമാഅത്ത് കുറ്റപ്പെടുത്തി.
