
നരേന്ദ്രമോദി അധികാരത്തിലെത്തിയ 2014ലാണ് ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബോളിവുഡ് നടി കങ്കണ റണാവട്ട്. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
‘1947ല്‍ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യത്തിന് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം കിട്ടിയത് 2014ലാണ്’ – എന്നാണ് കങ്കണ പറഞ്ഞത്.

‘കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ എനിക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ ദേശീയതയെ കുറിച്ചും സൈന്യത്തെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും പറയുമ്പോള്‍ ഞാന്‍ ബി.ജെ.പിയുടെ അജണ്ടയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് എന്നാണ് ആരോപണം. ഇതെങ്ങനെയാണ് ബി.ജെ.പിയുടെ അജണ്ടയാകുന്നത്. ഇത് രാജ്യത്തിൻ്റെ അജണ്ടയാണ്. എനിക്കു വേണ്ടി ആരും സംസാരിക്കുന്നില്ലെങ്കില്‍ ഞാന്‍ തന്നെ സംസാരിക്കും.’- അവര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കങ്കണ മുക്തകണ്ഠം പ്രശംസിച്ചു. ‘പ്രധാനമന്ത്രി ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറാണ്. ലോകത്തെ ഏറ്റവും ജനപ്രിയ നേതാവാണ് പ്രധാനമന്ത്രി. അതില്‍ സംശയമില്ല. നമ്മെ നയിക്കാന്‍ അദ്ദേഹത്തെ ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്.’ – അവര്‍ പറഞ്ഞു.
