
സംവിധായകന്‍ രാജസേനന് പിന്നാലെ നടന്‍ ഭീമന്‍ രഘുവും ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക് ചേക്കേറുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം പാര്‍ട്ടി പ്രവേശനത്തെ കുറിച്ച് നേരില്‍ കണ്ട് സംസാരിക്കുമെന്നാണ് വിവരം. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു ഭീമന്‍ രഘു.

ബി.ജെ.പിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കാനായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പാർട്ടി വിടുന്നതെന്നാണ് സൂചന. 2016 ലെ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് നിന്ന് മത്സരിച്ച അദ്ദേഹം മൂന്നാം സ്ഥാനത്തെത്തിയിരുന്നു. നടനും സിറ്റിങ് എം.എൽ.എയും മുൻ മന്ത്രിയുമായ കെ.ബി ഗണേഷ് കുമാറിനും നടൻ ജഗദീഷിനും എതിരെയായിരുന്നു ഭീമൻ രഘു മത്സരിച്ചത്.
കുറച്ചുനാളുകള്‍ക്ക് മുമ്പാണ് ബി.ജെ.പിയ്ക്ക് വേണ്ടി ഇനി മത്സരിക്കില്ലെന്നും ബി.ജെ.പിയുടെ രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും ഭീമന്‍ രഘു പറഞ്ഞത്.
സംവിധായകൻ രാജസേനനും അടുത്തിടെ ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേർന്നിരുന്നു. രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബി.ജെ.പിയിൽ നിന്ന് നേരിട്ടതെന്ന് രാജസേനന്‍ പറഞ്ഞിരുന്നു.
