
വാക്സിൻ ക്ഷാമത്തിൽ കേരളത്തെ കുറ്റപ്പെടുത്തുന്ന കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആവശ്യമായ കൊവിഡ് വാക്സിൻ ലഭ്യത കേരളത്തിന് ഉറപ്പാക്കാതെ തുടരെ വിമർശനങ്ങൾ മാത്രം ഉന്നയിക്കുന്ന വി. മുരളീധരൻ സ്വയം പരിഹാസ്യനാവുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

‘വാക്‌സിൻ നയത്തിലൂടെ ഉയർന്ന വില നിശ്ചയിക്കാൻ മരുന്നുനിർമ്മാണ കമ്പനികൾക്ക് അനുമതി നൽകിയ പ്രധാനമന്ത്രിയെ തിരുത്താനാണ് കേരളത്തിൽ നിന്നുള്ള ബി.ജെ.പി സഹമന്ത്രി ആദ്യം ശ്രമിക്കേണ്ടത്. കേരളത്തിലെ ജനങ്ങളോട് എന്തെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ കേന്ദ്ര സഹായം സംസ്ഥാനത്തിന് നൽകാൻ നടപടി സ്വീകരിക്കണം.
ആ കടമ കൃത്യമായി നിർവഹിച്ച ശേഷം സഹമന്ത്രി വിമർശനം ഉന്നയിച്ചാൽ അന്തസ്സുണ്ട്’ മുല്ലപ്പള്ളി പറഞ്ഞു. കേന്ദ്ര സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ചെയ്യാതെ സംസ്ഥാനങ്ങളുടെ മേൽ കുതിര കേറുന്ന സഹമന്ത്രിയുടെ നടപടി അംഗീകരിക്കാനാവില്ല. രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ നിലനിൽക്കുമ്പോൾ നിയമപരമായി കേന്ദ്ര സർക്കാരിന് മരുന്നു നിർമ്മാണ കമ്പനികളെ നിയന്ത്രിക്കാവുന്നതാണ്. അതിന് കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല.
പകരം മരുന്നു നിർമ്മാണ കമ്പനികൾക്ക് മുന്നിൽ നിസ്സഹായരായി ഓഛാനിച്ച് നിൽക്കുകയാണ്. കേരളത്തിലെ പല വാക്‌സിനേഷൻ കേന്ദ്രങ്ങളിലും ആവശ്യത്തിന് വാക്‌സിൻ ഇല്ലെന്നതാണ് യാഥാർത്ഥ്യം. കേരളത്തിന് ആവശ്യമായ വാക്‌സിൻ അടിയന്തരമായി ലഭ്യമാക്കുകയാണ് വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
