
കണ്ണൂർ മൻസൂർ വധക്കേസിൽ അറസ്റ്റിലായ നാലാം പ്രതി ശ്രീരാഗും മരിച്ച രണ്ടാം പ്രതി രതീഷും ഒന്നിച്ച് ഒളിവിൽ കഴിഞ്ഞതായി പോലീസിന്‍റെ കണ്ടെത്തൽ. ചെക്യാട് ഭാഗത്തെ വീടുകളിലും പറമ്പിലുമായി ഇരുവരും ഒളിച്ച് താമസിച്ചിരുന്നതായാണ് വിവരം. ഇവരോടൊപ്പം മറ്റു രണ്ട് പ്രതികളും ഇവര്‍ക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്ത ഒരാളുമുണ്ടായിരുന്നതായാണ് വിവരം.

ഒളിവിൽ കഴിഞ്ഞതായി സംശയിക്കുന്ന പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൽ തൂങ്ങിയ നിലയിലാണ് രതീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ രതീഷിന്‍റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായി കണ്ടെത്തിയിരുന്നു.
രതീഷിൻ്റേത് കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം തുടരുന്നത്. പ്രതികൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രതീഷ് കൊല്ലപ്പെട്ടതാണെന്ന് കെ.സുധാകരൻ എം.പി ആരോപിച്ചിരുന്നു. ഒരു സി.പി.എം നേതാവിനെ ഭയപ്പെടുത്തി സംസാരിക്കാൻ രതീഷ് ശ്രമിച്ചതാണ് വാക്കേറ്റത്തിനും സംഘര്‍ഷത്തിനും ഇടയായതെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ സംഘർഷത്തിൽ കൊല്ലപ്പെട്ട രതീഷിനെ ഒപ്പമുണ്ടായിരുന്നവര്‍ കെട്ടിത്തൂക്കിയതാണെന്നും സുധാകരൻ ആരോപിച്ചിരുന്നു.
