കൊലയ്ക്ക് ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് കണ്ടെടുത്തു; തോമസ് ക്രാസ്റ്റ വധക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍, അന്വേഷണം ഊർജിതമാക്കി

  • Post category:local news / news
  • Reading time:1 min read
You are currently viewing കൊലയ്ക്ക് ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് കണ്ടെടുത്തു; തോമസ് ക്രാസ്റ്റ വധക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍, അന്വേഷണം ഊർജിതമാക്കി

ബദിയടുക്ക / കാസർകോട്: കുഴല്‍ക്കിണര്‍ കരാറുകാരന്‍ സീതാംഗോളി പിലിപ്പള്ളത്തെ തോമസ് ക്രാസ്റ്റ(63)യെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്‌തു.

ഒന്നാംപ്രതി പിലിപ്പള്ളം ചൗക്കാര്‍ വീട്ടില്‍ മുനീര്‍ (41), രണ്ടാം പ്രതിയും മുനീറിൻ്റെ ഭാര്യാ സഹോദരനുമായ അഷ്‌റഫ് (38) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാണ്ട് ചെയ്‌തത്. പൊലീസ് ആദ്യം മുനീറിനെയും പിന്നീട് അഷ്‌റഫിനെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

തോമസ് ക്രാസ്റ്റയുടെ തലയ്ക്കടിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും ചെങ്കല്ലും കൃത്യം നടത്തുന്ന സമയത്ത് പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും മൃതദേഹം ഉപയോഗിച്ച ജനല്‍ കര്‍ട്ടന് സമാനമായ കര്‍ട്ടനും കയറും ഒന്നാം പ്രതിയുടെ വീട്ടിലും സമീപത്തും നടത്തിയ പരിശോധനയില്‍ കണ്ടെടുത്തു.

തോമസ് ക്രാസ്റ്റയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവനോളം തൂക്കമുള്ള സ്വര്‍ണമാലയും ഒരു പവനോളം തൂക്കമുള്ള മോതിരവും കൈക്കലാക്കാനാണ് പ്രതികള്‍ കൊല നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. സ്വര്‍ണമാലയും മോതിരവും പ്രതികള്‍ സീതാംഗോളിക്ക് സമീപത്തെ രണ്ട് തട്ടാന്‍മാര്‍ക്ക് വില്‍പ്പന നടത്തിയിരുന്നു. ഇവിടെ നിന്നും പൊലീസ് സ്വര്‍ണം വീണ്ടെടുത്തു.

ഒന്നാം പ്രതി മുനീര്‍ കര്‍ണാടക ബെല്‍ത്തങ്ങാടി സ്വദേശിയാണ്. 16 വര്‍ഷം മുമ്പാണ് പിലിപ്പള്ളത്ത് എത്തി താമസം തുടങ്ങിയത്. ജൂണ്‍ 28ന് രാത്രിയാണ് തോമസ് ക്രാസ്റ്റയെ കൊലപ്പെടുത്തി സമീപത്തെ പറമ്പില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന് പിറകിലെ കക്കൂസ് ടാങ്കില്‍ തള്ളിയത്. കൊലക്കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

0Shares