കാസർകോട്ടെ കള്ളനോട്ട് വേട്ട; ഗുരുപുരത്തെ വീട്ടില്‍ കണ്ടെത്തിയത് ഏഴ് കോടിയോളം രൂപ, അന്വേഷണം ഊർജിതമാക്കി പോലീസ്

You are currently viewing കാസർകോട്ടെ കള്ളനോട്ട് വേട്ട; ഗുരുപുരത്തെ വീട്ടില്‍ കണ്ടെത്തിയത് ഏഴ് കോടിയോളം രൂപ, അന്വേഷണം ഊർജിതമാക്കി പോലീസ്

അമ്പലത്തറ / കാസർകോട്: അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടില്‍ നിന്നും കണ്ടെത്തിയത് 2000 രൂപയുടെ കള്ളനോട്ടുകളിൽ പൊലീസ് അന്വേഷണം ഊർജിതം. വ്യാഴാഴ്‌ച ഗുരുപുരം പെട്രോള്‍ പമ്പിന് പിറകിലെ അമ്പലത്തറ സ്വദേശി ബാബുരാജ് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്നാണ് ഏഴ് കോടിലധികം വരുന്ന രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയത്.

അബ്ദുല്‍ റസാക്ക് എന്നയാളാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. ചൊവ്വാഴ്‌ച ഉച്ചവരെ അബ്ദുല്‍ റസാക്ക് ഇവിടെയുണ്ടായിരുന്നു. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് വീടും പരിസരവും കഴിഞ്ഞ ഒരാഴ്‌ചയായി നിരീക്ഷണത്തിൽ ആയിരുന്നു. ഇന്‍സ്‌പെക്ടര്‍ പ്രജീഷിൻ്റെ നേതൃത്വത്തില്‍ എത്തിയ സംഘം നോട്ടുകെട്ടുകള്‍ സൂക്ഷിച്ച കാര്യം ഉറപ്പാക്കിയ ശേഷം ഉടമയുടെ സഹായത്തോടെ വീട് തുറക്കുകയായിരുന്നു. പൂജാമുറിയിലാണ് നോട്ടുകെട്ടുകള്‍ സൂക്ഷിച്ച നിലയില്‍ കണ്ടത്.

നോട്ടുകെട്ടുകള്‍ കണ്ടെത്തിയ പൊലീസ് സംഘത്തിന് നോട്ടുകള്‍ എണ്ണി തീര്‍ക്കാൻ ഏറെ മണിക്കൂറുകൾ വേണ്ടിവന്നു. രാത്രി എട്ടര എട്ടര മുതലാണ് 15ലേറെ പൊലീസുകാര്‍ നോട്ടുകള്‍ എണ്ണാന്‍ തുടങ്ങിയത്. അതേസമയം, വിപണിയില്‍ നിന്നും പിന്‍വലിച്ച 2000 രൂപയുടെ കള്ളനോട്ടുകള്‍ എന്തിനാണ് സൂക്ഷിച്ചു വെച്ചതെന്നും വ്യക്തമാകുന്നില്ല.

അബ്ദുല്‍ റസാക്ക് ഗുരുപുരത്തെ ഒരു വ്യാപാരിയില്‍ നിന്നും കാര്‍ വാങ്ങിയിരുന്നു. ഇതിൻ്റെ പൈസ നല്‍കിയില്ല. ഈ കാറുമായാണ് അബ്ദുറസാക്ക് കഴിഞ്ഞ ദിവസം പോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഒരുമാസം മുമ്പ് തന്നെ ബേക്കല്‍, അമ്പലത്തറ ഭാഗങ്ങളില്‍ വ്യാജ നോട്ടുകള്‍ വ്യാപകമായി ഇറങ്ങിയിട്ടുണ്ടെന്ന വിവരമുണ്ടായിരുന്നു. ഗുരുപുരത്തെ വീട്ടില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ നോട്ടുകെട്ടുകള്‍ സൂക്ഷിച്ചതായാണ് വിവരം. കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഓരോ നോട്ടുകളുടെയും നമ്പര്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതിനാൽ ആണ് നടപടികള്‍ നീണ്ടുപോകുന്നത്.

0Shares