
മലപ്പുറം: ദേശീയപാത വികസനത്തിന് വേണ്ടി മരം മുറിച്ചപ്പോള്‍ നിരവധി പക്ഷികള്‍ ചത്തുപോയ സംഭവത്തില്‍ കരാറുകാര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനം. വനംവകുപ്പ് ആണ് കേസെടുക്കുന്നത്. പക്ഷിക്കുഞ്ഞുങ്ങളും തള്ളപ്പക്ഷികളുമടക്കം നൂറിലേറെ ജീവികളാണ് ചത്തുവീണത്.

മലപ്പുറം തിരൂരങ്ങാടിയിലെ വി.കെ.പടിയിലാണ് സംഭവം. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് പുളിമരം പിഴുതെടുത്തത്. ഈ വാഹനവും അതിൻ്റെ ഡ്രൈവറേയും കസ്റ്റഡിയിലെടുത്തു. ഷെഡ്യൂള്‍ 4ല്‍ പെട്ട അമ്പതിലേറെ നീര്‍ക്കാക്ക കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുക.

വനംവകുപ്പിൻ്റെ അനുമതിയില്ലാതെയാണ് കരാറുകാരൻ്റെ നീക്കം. പക്ഷിക്കൂടുകള്‍ ഉള്ള മരങ്ങള്‍ ആണെങ്കില്‍ അവ ഒഴിഞ്ഞു പോയതിന് ശേഷം മാത്രമേ മരം മുറിച്ചു മാറ്റാവൂ എന്ന നിര്‍ദ്ദേശം ലംഘിച്ചാണ് മരം മുറിച്ചത്. പ്രദേശ വാസികളില്‍ നിന്നും വനംവകുപ്പ് വിശദമായ മൊഴിയെടുക്കും. പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് സംഭവത്തിൽ റിപ്പോർട് തേടി.
