
കൊല്ലം: കൊട്ടാരക്കര ഓയൂർ ഓട്ട് മല ഭാഗത്തു നിന്നും ആറ് വയസ്സുകാരിയെ തട്ടികൊണ്ടു പോയി. വെള്ള ഹോണ്ട അമേസ് കാറിൽ എത്തിയവരാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. കൂടെ ഉണ്ടായിരുന്ന സഹോദരൻ കുതറിമാറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്‌ക്ക് ഫോൺ കോൾ വന്നു എന്നതാണ് രാത്രി എട്ടുമണിയോടെ ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ.
ഓയൂർ സ്വദേശി റെജി ജോണിൻ്റെ മകൾ അഭികേൽ സാറ റെജിയേയാണ് കൊണ്ടുപോയത്. പൂയപ്പള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരഭിച്ചു. മധ്യകേരളത്തിലും തമിഴ്‌നാട്ടിലേക്കും അന്വേഷണ നടത്തുന്നുണ്ട്.

ഓയൂർ പൂയപ്പള്ളി മരുത മൺപള്ളിയിൽ സഹോദരനൊപ്പം ട്യൂഷൻ കഴിഞ്ഞ് മടങ്ങി വരികയായിരുന്നു കുട്ടി. പിന്നാലെ കാറിലെത്തിയ സംഘം കുട്ടിയെ പിടിച്ച് കാറിൽ കയറ്റുകയായിരുന്നു. സഹോദരന് വീണ് പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്‌ച വൈകിട്ട് 5.45 ഓടെയാണ് സംഘം കുട്ടിയെ കാറിൽ വലിച്ചുകയറ്റി കൊണ്ടുപോയത്. വെള്ള നിറത്തിലുള്ള രണ്ടുകാറുകളുടെ ദൃശ്യം ഒരു വ്യാപാര സ്ഥാപനത്തിൻ്റെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.

മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും പഴുതടച്ചുള്ള പരിശോധനകളാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്നു വരുന്നത്.
കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ കാർ ഓടിച്ചു പോകുകയായിരുന്നു. നാട്ടുകാരാണ് പൂയപ്പള്ളി പൊലീസിൽ വിവരം അറിയിച്ചത്. സംഘത്തിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും അടക്കം നാല് പേരുണ്ടായിരുന്നതായി പെൺകുട്ടിയുടെ സഹോദരൻ പറയുന്നു. വിവരം ലഭിക്കുന്നവർ 09995 619 276 എന്ന നമ്പരിൽ ബന്ധപ്പെടണം.
