
കാസർകോട്: തളങ്കര പഴയ ഹാർബറിലെ പഴക്കമുള്ള ബോട്ട് ജെട്ടിയും, മത്സ്യം ലേലം നടത്താൻ ഉപയോഗിച്ചിരുന്ന കെട്ടിടവും ഭാഗികമായി തകർന്നു കിടക്കുകയാണ്. ജെട്ടിയിലേക്കുള്ള പാലത്തിൻ്റെ കൈവരികൾ തകർന്നു.
ഏതുനിമിഷവും പൊട്ടി വീഴാവുന്ന അവസ്ഥയിലാണ് പാലം. വൈകുന്നേരങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകൾ അഴിമുഖം കാണുന്നതിനും അസ്‌തമയ സൂര്യനെ കാണുന്നതിനും ഫോട്ടോ എടുക്കുവാനും പതിവായി ഇവിടെ എത്താറുണ്ട്.

പുതിയ ഹാർബർ നെല്ലിക്കുന്ന് തുടങ്ങിയതോടെ പഴയ ഹാർബർ പൂർണമായും ഉപേക്ഷപ്പെട്ടു. എന്നാൽ മത്സ്യത്തൊഴിലാളികൾ ഇപ്പോഴും പഴയ ഹാർബർ ഉപയോഗിച്ച് വരുന്നുണ്ട്. ഇങ്ങനെ തുടർന്നാൽ വൻ അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാലാണ് ഈ പ്രദേശത്തെ ക്ലബായ wass തളങ്കരയുമായി ചേർന്ന് പൊതുജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിൻ്റെ ഭാഗമായി കോസ്റ്റൽ പോലീസ് സ്റ്റേഷൻ്റെ നേതൃത്വത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്.

ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന ഈ പാലവും കെട്ടിടവും അടിയന്തരമായി പൊളിച്ചു മാറ്റുകയോ, പുതുക്കുകയൊ ചെയ്യമെന്നാണ് ക്ലബ് പ്രവർത്തകരുടെയും നാട്ടുകാരുടെയും ആവശ്യം.
സാമൂഹ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന തളങ്കര WASS -വെസ്റ്റ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് സൊസൈറ്റി പ്രവർത്തകരെ ബേക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആദർശ് അഭിനന്ദിച്ചു. ഈ കാര്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വരാനുള്ള തയ്യാറെടുപ്പിലാണ് ക്ലബ്ബ് പ്രവർത്തകർ.
