
ആലപ്പുഴ: കെ.എസ്.യു പ്രവർത്തകരെ നിയമ വിരുദ്ധമായി മർദ്ദിച്ചതിന് മുഖ്യമന്ത്രിയുടെ കമാൻഡോകൾക്ക് എതിരെ കേസെടുത്തു. ഐ.പി.സി. 323, 324, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പോലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. കോടതി നിർദ്ദേശ പ്രകാരം കുറുപ്പുംപടി പോലീസാണ് കേസെടുത്തത്. നാല് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
അതേസമയം, നവകേരള ബസിന് നേരെ പ്രതിഷേധിച്ച കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിൽ ഉണ്ടായിരുന്നവർക്ക് എതിരെ ആലപ്പുഴ സൗത്ത് പോലീസ് രണ്ടുദിവസം മുമ്പ് കേസെടുത്തിരുന്നു. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്.

ഡിസംബർ 15ന് ആലപ്പുഴ ജില്ലയിലെ കായംകുളം നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിസഭാ സഹപ്രവർത്തകരും പോകുമ്പോഴായിരുന്നു പ്രതിഷേധം. ഈ സംഭവം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യാപക വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു.
എന്നാൽ സംഭവത്തെ കുറിച്ച് അറിയില്ലെന്ന് ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ പിണറായി പറഞ്ഞു. തന്നെ സംരക്ഷിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണെന്ന് ഡിസംബർ 16ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
താൻ നടന്നുവരുമ്പോൾ പ്രസ് ഫോട്ടോഗ്രാഫർ തൻ്റെ അടുത്ത് വന്നിരുന്നുവെന്നും തൻ്റെ അംഗരക്ഷകൻ അവരെ മാറ്റി നിർത്തുന്നത് സ്വാഭാവികമാണെന്നും ആയിരുന്നു വിശദീകരണം.
