കല്പറ്റ: അറുപത്തിരണ്ടാം വയസ്സില്‍ അമ്മയായതിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച ഭവാനി ടീച്ചര്‍ (76)അന്തരിച്ചു. കല്പറ്റയിലെ വിംസ് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മൂവാറ്റുപുഴ സ്വദേശിനിയായ ഭവാനി ടീച്ചര്‍ മാനന്തവാടിയില്‍ സുഹൃത്തിന്റെ വീട്ടില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് മാസങ്ങള്‍ക്ക് മുമ്പ് കുഴഞ്ഞുവീണിരുന്നു. ഹൃദയത്തിനും തലച്ചോറിനും തകരാര്‍ സംഭവിച്ചിരുന്നു. കടുത്ത പ്രമേഹവും കൂടിയായതോടെ ടീച്ചറുടെ ആരോഗ്യനില തീരെ വഷളായിവരികയായിരുന്നു. വയോജന വേദിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സാച്ചെലവുകളും മറ്റും നടത്തിയിരുന്നത്. ടീച്ചറുടെ ദയനീയാവസ്ഥ മൂവാറ്റുപുഴയിലുള്ള ബന്ധുക്കളെ അറിയിച്ചിരുന്നെങ്കിലും ആരും എത്തിയിരുന്നില്ല. മൂവാറ്റുപുഴ കാവുങ്കര ഇലാഹിയ എല്‍പി സ്കൂള്‍ അധ്യാപികയായിരുന്ന ഭവാനിയമ്മയുടെ ജീവിതം ഒരു തിരക്കഥപോലെയാണ്. പതിനെട്ടാം വയസ്സില്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് സ്നേഹിച്ച പുരുഷനൊപ്പം ഇറങ്ങിപ്പോയി. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട വൈവാഹിക ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടായില്ല. തുടര്‍ന്ന് ആദ്യ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഭവാനിഅമ്മ വീണ്ടും വിവാഹിതയായിരുന്നു. ഈ ബന്ധത്തിലും അവര്‍ക്കു കുട്ടികളുണ്ടായില്ല. ഭവാനി അമ്മ മുന്‍കയ്യെടുത്തു രണ്ടാം ഭര്‍ത്താവിനെക്കൊണ്ടു മറ്റൊരു വിവാഹം കഴിപ്പിച്ചു. ആ ബന്ധത്തില്‍ ഉണ്ടായ കുട്ടിയെ കാണാന്‍ അനുവാദം കിട്ടാതായതോടെയാണു സ്വന്തമായി ഒരു കുട്ടി ഉണ്ടാവണം എന്ന ആഗ്രഹത്തില്‍ കണ്ണന് ജന്മം നലകിയത്.

അമ്മയാകാനുള്ള അടങ്ങാത്ത ആഗഹമാണ് അറുപത്തിരണ്ടാം വയസ്സില്‍ ഒരു ടെസ്റ്റ്ട്യൂബ് ശിശുവിന് ജന്മം നല്കാന് പ്രേരണയായത്. പക്ഷേ, രണ്ടാം വയസ്സില്‍ ആ ആണ്‍കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരിക്കുകയായിരുന്നു. ഇതില്‍ നിന്നുണ്ടായ ആഘാതം മറികടക്കാനായിരുന്നു അധ്യാപനരംഗത്തേക്ക് വീണ്ടുമെത്തിയത്. വയനാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഗണിത ക്ലാസ്സുകള്‍ നടത്തിവരുന്നതിനിടെയാണ് ടീച്ചര്‍ ആശുപത്രിക്കിടക്കയിലായത്. 