45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിന് സാക്ഷ്യം വഹിച്ച് ഇന്ത്യ

  • Post category:news
  • Reading time:1 min read
You are currently viewing 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിന് സാക്ഷ്യം വഹിച്ച് ഇന്ത്യ

രാജ്യത്തെ തൊഴിലില്ലായ്മ 45 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് രേഖകള്‍. കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക് സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2013 -14 ല്‍ 3.4 ശതമാനമായിരുന്ന തൊഴില്ലായ്മാ നിരക്ക് 2017-18 ആകുമ്പോഴേക്കും 6 ശതമാനമായി ഉയര്‍ന്നു. 2015-16 ല്‍ 3.7 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. അതേസമയം, 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് 9.3 ശതമാനമാണെന്ന് കഴിഞ്ഞ മാസം പുറത്തുവിട്ട സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

2018 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇത് 9.8 ശതമാനമായിരുന്നു. നഗരപ്രദേശങ്ങളിലെ പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 2019 ജനുവരി-മാര്‍ച്ച് കാലയളവില്‍ 8.7 ശതമാനമണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2018 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ഇത് 9 ശതമാനമായിരുന്നു.

സ്ത്രീകള്‍ക്കിടയില്‍ ഇത് 11.6 ശതമാനമാണ്. 2018 ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ഇത് 12.8 ശതമാനമായിരുന്നു. തൊഴിലില്ലായ്മ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എന്ന് ദേശീയ സാമ്പിള്‍ സര്‍വ്വെ ഓഫീസിന്‍റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നില്ല. 1972-73 കാലയളവിനുശേഷം ആദ്യമായിട്ടാണ് രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് ഇത്രയധികം ഉയരുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

2013-14 മുതല്‍ക്ക് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിക്കുന്നതായി ലേബര്‍ ബ്യൂറോയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ഷന്തോറും രാജ്യത്ത് രണ്ട് കോടി തൊഴില്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത രീതിയിലുള്ള തൊഴിലില്ലായ്മ നിരക്കിന് സാക്ഷ്യം വഹിക്കുന്നത്.

0Shares