
കൊച്ചി: മലയാളത്തിൻ്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്ത് 39ാം വിവാഹ വാര്‍ഷീകമാണിന്ന്. സിനിമയിലെന്ന പോലെ ജീവിതത്തിലും മികച്ച വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന ആളാണ് മമ്മൂട്ടി. സിനിമ പോലെ തന്നെ അദ്ദേഹം കുടുംബ ജീവിതവും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോവുന്നുണ്ട്. വിവാഹ വാര്‍ഷികത്തിനിടയിലും സിനിമാത്തിരക്കുകളിലാണ് മമ്മൂട്ടി. 1979 മെയ് ആറിനായിരുന്നു ഇവരുടെ വിവാഹം നടന്നിരുന്നത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു സുല്‍ഫത്തുമായുളള മമ്മൂട്ടിയുടെ വിവാഹം നടന്നിരുന്നത്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചതു പ്രകാരമുളള ഒരു അറേഞ്ച് മാരേജായിരുന്നു. വിവാഹ ശേഷം മമ്മൂട്ടിക്ക് സിനിമകളില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും അദ്ദേഹം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തിരുന്നു.
മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെ മലയാളത്തിലെ യുവാക്കള്‍ക്കെല്ലാം തന്നെ മാത്യകയാണ് മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും ദാമ്പത്യ ജീവിതം. സുല്‍ഫത്ത് തന്റെ എറ്റവും അടുത്ത സൂഹൃത്ത് എന്നതിലുപരി തനിക്കുളള ഒരേയൊരു പെണ്‍ സുഹൃത്താണെന്നാണ് മമ്മൂട്ടി പറയാറുളളത്. മകള്‍ സുറുമിയാണ് മമ്മൂട്ടിയുടെയും സുല്‍ഫത്തിൻ്റെയും ജീവിതത്തിലേക്ക് ആദ്യമായി കടന്നുവന്നിരുന്നത്. മമ്മൂട്ടിയുടെ വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞാണ് ആദ്യത്തെ കുട്ടിയായ സുറുമി ജനിച്ചത്. 1986 ലായിരുന്നു ദുല്‍ഖര്‍ ഇവരുടെ ജീവിതത്തിലേക്ക് എത്തിയത്. സുറുമിയുടെയും ദുല്‍ഖറിന്റെയും പ്രാഥമിക വിദ്യഭ്യാസം ചെന്നൈയിലായിരുന്നു. പിന്നീട് കുറച്ചു കാലം കഴിഞ്ഞാണ് കൊച്ചിയിലെ പനമ്പിളളി നഗറിലേക്ക് മമ്മൂട്ടിയും കുടുംബവും താമസം മാറ്റിയിരുന്നത്. ബിസിനസ് മാനില്‍ നിന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു ദുല്‍ഖറിൻ്റെ സിനിമാ പ്രവേശം ഉണ്ടായിരുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സിനിമയിലെത്തിയിരുന്നത്. എന്തായാലും വിവാഹ വാര്‍ഷീകം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.