
24ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തലസ്ഥാനത്ത് തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു. മലയാളി പ്രേക്ഷകന്‍റെ ആസ്വാദന നിലവാരം കൂടിയതിൽ മേള പങ്കുവഹിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വ്യക്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്ന മേളയാണ് ഇതെനും മൂന്നാം ലോക രാജ്യങ്ങളിലെ ചിത്രങ്ങൾക്കൊപ്പമാണ് ഈ മേളയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

നല്ല സിനിമയാകണം യുവതലമുറയുടെ ലഹരിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വെറുപ്പിന്‍റെയും വിദ്വേഷത്തിന്റെയും കാലത്ത് പ്രതീക്ഷകളുടെ പുതുനാമ്പുകളാണ് ഇത്തരം ചലച്ചിത്രമേളകളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജാതിക്കോട്ടകളെ വെല്ലുവിളിക്കുന്ന ഇത്തരം സിനിമാസംസ്കാരങ്ങള് ദ്രവിച്ച മാമൂലുകള്‍ മടിയില്‍ പേറുന്നവര്‍ക്കെതിരെയുള്ള പ്രതിരോധം കൂടിയാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എ.കെ ബാലന്‍ അധ്യക്ഷതവഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, നടി ഡോ. ശാരദ, മേയര്‍ കെ. ശ്രീകുമാര്‍, വി.കെ പ്രശാന്ത് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ മധു, റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സംവിധായകന്‍ ഖൈറി ബഷാറ, ഷാജി എന്‍.കരുണ്‍, എം. വിജയകുമാര്‍, ബീന പോള്‍, മഹേഷ് പഞ്ചു, പാളയം രാജന്‍ എന്നിവര്‍ സംബന്ധിച്ചു. ടര്‍ക്കിഷ് സിനിമയായ ‘പാസ്ഡ് ബൈ സെന്‍സര്‍’ ആയിരുന്നു ഉദ്ഘാടനചിത്രം.
