ആന്ധ്രപ്രദേശ്: ഏതോരു അമ്മയ്ക്കും മക്കളുടെ വിവാഹം നടന്ന് കാണണമെന്നത് ഒരു വലിയ ആഗ്രഹം തന്നെയാണ്. എന്നാല്‍ വാശിപിടിച്ച് മകനെ കൊണ്ട് വിവാഹം കഴിപ്പിച്ചാല്‍ എങ്ങനെയിരിക്കും. അതും പ്രായപൂര്‍ത്തിയാകാത്ത മകനെ കൊണ്ട്. അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ് ആന്ധ്രാപ്രദേശിൽ. അമ്മയുടെ ആഗ്രഹിത്തിന് വഴങ്ങി തന്നെക്കാള്‍ പത്ത് വയസ് മുതിര്‍ന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരിക്കുകയാണ് 13 കാരൻ.
സംഭവം ഇങ്ങനെ: ആന്ധ്രയിലെ കുര്‍നൂല്‍ ജില്ലയിലെ ഉപ്പറഹള്‍ എന്ന ഗ്രാമത്തിലാണ് വിചിത്രമായ വിവാഹം നടന്നത്. 13 വയസുള്ള മൂത്ത മകനെ കൊണ്ട് രോഗിയായ അമ്മ 23 കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടുന്നതായിരുന്നു വരൻ്റെ കുടുംബം. രോഗിയായ തൻ്റെ മരണശേഷം കുടുംബം നോക്കി നടത്താന്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ വേണമെന്ന ആഗ്രഹത്തിലായിരുന്നു ‘അമ്മ മകനെകൊണ്ട് വിവാഹം കഴിപ്പിച്ചത്. സ്ത്രീയുടെ ഭര്‍ത്താവ് മുഴുക്കുടിയന്‍ ആയിരുന്നു. കാര്‍ഷിക വൃത്തിയായിരുന്നു കുടുംബത്തിൻ്റെ ഏക ആശ്രയം. അതുകൊണ്ട് തന്നെ തൻ്റെ മരണ ശേഷം കുട്ടികളെ ആരും സംരക്ഷിക്കില്ലെന്ന ചിന്തയുടെ പുറത്തായിരുന്നു അമ്മ മകനെ വിവാഹത്തിന് നിര്‍ബന്ധിച്ചത്. കര്‍ണാടകയിലെ ബെല്ലാരിയിലെ ചണിക്കണനൂര്‍ എന്ന ഗ്രാമത്തിലാണ് വധു. ഏപ്രില്‍ 23 നായിരുന്നു വിവാഹം. എന്നാല്‍ വിവാഹത്തിൻ്റെ വിവരങ്ങള്‍ പുറം ലോകം അറിഞ്ഞത് വിവാഹ ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു. പിന്നാലെ വനിതാ ശിശുക്ഷേമ ഓഫീസറും പോലീസ് സംഘവും വരൻ്റെ വീട്ടിലെത്തിയെങ്കിലും വീട് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. സംഭവം പുറത്തായതോടെ വരനും വധുവിൻ്റെ വീട്ടുകാരും മുങ്ങി. ഇരുകൂട്ടരുടേയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായണ്. ഇരുവരുടേയും വിവാഹത്തിന് നിയമസാധുതയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വധുവിൻ്റെയും വരന്റേയും വീട്ടുകാര്‍ ഇരുവരേയും അധികൃതരുടെ മുമ്പിൽ ഹാജരാക്കിയില്ലേങ്കില്‍ ഇരുവര്‍ക്കുമെതിരെ കേസെടുക്കുമെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കി.
23 കാരിയെ മിന്നുകെട്ടിയത് 13 കാരൻ; വിവാഹം വരൻ്റെ അമ്മയുടെ നിർബന്ധകാരണം; സംഭവത്തില്‍ പോലീസ് കേസെടുത്തു