2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി ആർ.ബി.ഐ; വിനിമയത്തിലുള്ള നോട്ടുകൾ പിൻവലിക്കുന്നു ? വാർത്തയുടെ സത്യം ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി ആർ.ബി.ഐ; വിനിമയത്തിലുള്ള നോട്ടുകൾ പിൻവലിക്കുന്നു ? വാർത്തയുടെ സത്യം ഇതാണ്

2016ലെ നോട്ട് നിരോധനത്തിന്‍റെ ശേഷം പുറത്തിറക്കിയ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ മറുപടിയിലാണ് അച്ചടി നിര്‍ത്തിയെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും അച്ചടിച്ചിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നത്.

ഇതിനെ തുടര്‍ന്നാണ് എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ 2000 ത്തിന്‍റെ നോട്ടുകള്‍ ലഭിക്കുന്നത് ഗണ്യമായി കുറഞ്ഞിരിക്കുന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2000 ത്തിന്‍റെ 3,542,991 മില്യണ്‍ നോട്ടുകളാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. 2017-18 സാമ്പത്തിക വര്‍ഷമാകട്ടെ ഇതിന്‍റെ 5 ശതമാനം മാത്രമാണ് പുറത്തിറക്കിയതെന്നും ആര്‍. ബി. ഐ രേഖകള്‍ വ്യക്തമാക്കുന്നു. കള്ളപ്പണത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കാനാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തുന്നതെന്നാണ് ഇപ്പോഴത്തെ വിശദീകരണം.

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഒഴിവാക്കുന്നതിലൂടെ കള്ളപ്പണ ഇടപാടുകളും കുറയുമെന്നാണ് ന്യായീകരണം. നോട്ട് നിരോധനത്തെക്കാളും കള്ളപ്പണം തടയാന്‍ ഫലപ്രദമായ നടപടിയാണിതെന്നും വിലയിരുത്തലുണ്ട്.
2020 ജനുവരി ഒന്ന് മുതല്‍ പുതിയ 1000 രൂപ നോട്ട് നിലവില്‍ വരുമെന്നും അതിനാല്‍ 2000 രൂപ നോട്ട് റിസര്‍വ് ബാങ്ക് പിന്‍വലിക്കുകയാണെന്നുമുള്ള രീതിയിൽ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നുണ്ട്. ഒക്ടോബര്‍ പത്തിന് ശേഷം 2000 രൂപ നോട്ട് മാറ്റാനാകില്ലെന്ന സന്ദേശമാണ് ആദ്യം പ്രചരിച്ചത്.

പിന്നീടും വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. 2000 രൂപ നോട്ട് ബാങ്കില്‍ നല്‍കി മാറ്റിയെടുക്കണമെന്നാണ് വ്യാജ സന്ദേശങ്ങളുടെ കാതല്‍. 10 ദിവസത്തില്‍ 50,000 രൂപമാത്രമേ മാറ്റാന്‍ സാധിക്കൂ എന്നും ഇത്തരം സന്ദേശങ്ങള്‍ പറയുന്നുണ്ട്.ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വാർത്ത വ്യാജമാണെന്ന വിശദീകരണവുമായി ആർ.ബി.ഐ തന്നെ രംഗത്ത് എത്തിയിരുന്നു. 2000 നോട്ട് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും എടുത്തിട്ടില്ലെന്നുമാണ് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. റിസര്‍വ് ബാങ്ക് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

0Shares