
കൊച്ചി: കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തിയ 2 മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായി. റിപ്പബ്ലിക് ടി.വി റിപ്പോർട്ടർ ശങ്കർ, ക്യാമറ പേഴ്സൺ മണി എന്നിവരാണ് അറസ്റ്റിലായത്. കപ്പലുകളുടെ ഫോട്ടോയോ വീഡിയോയോയും അടുത്ത് ചെന്ന് പകർത്തിയാൽ കേസെടുക്കുമെന്ന് കൊച്ചി പോലീസ് വ്യക്തമാക്കിയിരുന്നു. അതിന് ശേഷം കപ്പലിന്‍റെ സുരക്ഷാമേഖലയും കടന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. കൊച്ചിയിലെ സി.ഐ.എസ്എഫിന്‍റെ സുരക്ഷാസംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറിയത്. കൊച്ചിയിൽ കപ്പൽ നങ്കൂരമിട്ടിരിക്കുന്ന സ്ഥലത്തേക്ക് ദൃശ്യങ്ങള്‍ പകര്‍ത്താനായി സ്പീഡ് ബോട്ട് എടുത്താണ് ഇവര്‍ പോയത്. പരമാവധി അടുത്ത് നിന്ന് ദൃശ്യങ്ങളെടുത്ത ഇവര്‍ ഇവ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് സി.ഐ.എസ്എഫ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ എഫ്ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ബോട്ട് ഓടിച്ച വ്യക്തിക്കെതിരെയും കേസെടുത്തു എന്നാണ് വിവരം. കപ്പലിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്നും അഥവാ പകര്‍ത്തിയെങ്കിൽ അത് നീക്കം ചെയ്യണമെന്നും കൊച്ചി പോലീസ് മുന്നറിയിപ്പ് നൽകുന്നു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ കടുത്ത നടപടികൾ ഉണ്ടാകും. ഇറാൻ- അമേരിക്ക- ഇസ്രായേൽ യുദ്ധം നടക്കുന്ന സമയമായതിനാൽ അതീവ സുരക്ഷയിലാണ് കപ്പലുള്ളത്. യുദ്ധം തുടങ്ങുന്നതിന് മുമ്പേ സാങ്കേതിക തകരാർ കാരണം ഇന്ത്യയിൽ അഭയം തേടിയ കപ്പലാണിത്. യുദ്ധവുമായി ഈ കപ്പലിന് യാതൊരു ബന്ധമില്ല എന്നാണ് വിവരം.
എന്നാൽ യുദ്ധം തുടങ്ങിയതിന് ശേഷം ഒരു ഇറാൻ കപ്പലിനെ അമേരിക്കയുടെ മുങ്ങിക്കപ്പൽ ആക്രമിച്ച് തകർത്തിരുന്നു. ശ്രീലങ്കൻ തീരത്തോട് ചേർന്ന ഇന്ത്യൻ മഹാ സമുദ്രത്തിൽ നടന്ന ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമായി. 180പേരിൽ 32പേരെ ശ്രീലങ്കൻ നാവിക സേനയാണ് രക്ഷിച്ചത്. അതിന് ശേഷം ഇറാൻ്റെ രണ്ടാം യുദ്ധകപ്പലും ആക്രമണ ഭീഷണി നേരിട്ടു. ഇതോടെ ശ്രീലങ്കൻ തീരത്ത് അഭയം തേടിയിട്ടുണ്ട്. ഇറാൻ്റെ യുദ്ധകപ്പൽ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിൽ വന്ന് വിശാഖ പട്ടണത്ത് നാവിക അഭ്യാസത്തിൽ പങ്കടുത്ത് തിരിച്ചുപോകുന്ന വഴിയാണ് അമേരിക്കയുടെ ആക്രമണം എന്നതാണ് ഗൗരവ വിഷയം. ഇറാൻ്റെ യുദ്ധ കപ്പൽ ആണെങ്കിലും യുദ്ധത്തിനുള്ള യാതൊരു തയ്യാറെടുപ്പിലും അല്ലായിരുന്നു കപ്പലുകൾ. കപ്പലിൽ സൈനികർക്ക് പുറമെ മറ്റുള്ള സിവിയൻമാരും ഉള്ളത് കാരണമാണ് കപ്പലുകൾ സുരക്ഷ തേടാൻ കാരണം എന്നാണ് വിവരം.
