നാലര വര്‍ഷത്തിനുള്ളില്‍ 1,63,610 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി: മുഖ്യമന്ത്രി

  • Post category:local news / news
  • Reading time:1 min read
You are currently viewing നാലര വര്‍ഷത്തിനുള്ളില്‍ 1,63,610 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി:  മുഖ്യമന്ത്രി

കാസർകോട്: ഈ സര്‍ക്കാര്‍ അധികാരത്തിലേറി നാലര വര്‍ഷത്തിനുള്ളില്‍1,63,610 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 159 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനവും അഞ്ച് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും 6524 കുടുംബങ്ങള്‍ക്കുള്ള പട്ടയങ്ങളുടെ വിതരണവും നിര്‍വഹിച്ച് വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാറിന്‍റെ ഇച്ഛാശക്തിയുള്ള ഭരണ നടപടികളും ചട്ടഭേദഗതികളും, സാങ്കേതികത്വത്തിന്‍റെ പേരില്‍ വര്‍ഷങ്ങളായി ഭൂമിയുടെ അവകാശം നിഷേധിക്കപ്പെട്ടവര്‍ക്കാണ് പട്ടയം ലഭിക്കാന്‍ സഹായകമായി. .നാലര വര്‍ഷത്തിനുള്ളില്‍1,63,610 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കാന്‍ കഴിഞ്ഞുവെന്നത് സര്‍വ്വകാല റെക്കോര്‍ഡാണ്.പ്രകൃതിദുരന്തം,കോവിഡ് തുടങ്ങിയ മഹാമാരികള്‍ക്കിടയിലും ഭരണസംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്‍റെ ഫലമായാണ് അര്‍ഹപ്പെട്ട കരങ്ങള്‍ക്ക് തന്നെ പട്ടയം ലഭിക്കാന്‍ കാരണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു,

ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ കാഴ്ചവെച്ചത്.അതിലാണ് സര്‍ക്കാറിന് ഭരണനിര്‍വഹണത്തില്‍ മുന്‍പന്തിയില്‍ എത്താന്‍ കഴിഞ്ഞത്.ഈ സര്‍ക്കാറിന്‍റെ കാലവധി കഴിയുന്നതിനു മുമ്പേ തന്നെ,അവശേഷിക്കുന്നവര്‍ക്ക് കൂടി പട്ടയം അനുവദിക്കാനുള്ള സത്വര നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

താഴെത്തട്ടിലുള്ള ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഭരണ കേന്ദ്രം വില്ലേജ് ഓഫീസുകളായതിനാണ്,ഇതിന്‍റെ അടിസ്ഥാന സൗകര്യവികസനത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്.പുതുതായി നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച 159 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പ്രവൃത്തി കൂടി പൂര്‍ത്തിയാവുന്നതോടെ,കൂടുതല്‍ മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.മന്ത്രിമാരായ സി. കൃഷ്ണകുട്ടി,കടന്നപ്പള്ളി രാമചന്ദ്രന്‍,എ. കെ ശശീന്ദ്രന്‍,വി. എസ് സുനില്‍കുമാര്‍,അഡ്വ. രാജു, ജെ. മേഴ്‌സികുട്ടിയമ്മ,രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ,എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്,കെ കുഞ്ഞിരാമന്‍,എം. സി ഖമറുദ്ദീന്‍,ജില്ലാകളക്ടര്‍ ഡോ. ഡി. സജിത്ബാബു,എ.ഡി.എം എന്‍ ദേവീദാസ്, സബ് കളക്ടര്‍ ഡി. ആര്‍ മേഘശ്രീ,ആര്‍. ഡി. ഒ ഷംഷുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു. റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക് സ്വാഗതവും ലാന്റ് റവന്യൂ കമ്മീഷണര്‍ കെ. ബിജു നന്ദിയും പറഞ്ഞു.

0Shares