
രാമപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. രാമപുരം ഏഴാച്ചേരി സ്വദേശി അർജ്ജുൻ ബാബു (25), പുനലൂർ സ്വദേശി മഹേഷ് (29), പത്തനാപുരം സ്വദേശി എബി മാത്യു (31), കൊണ്ടാട് സ്വദേശിയായ പതിനാറുകാരൻ എന്നിവരെയാണ് കേസിൽ രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ച് നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാവിന്‍റെ പരാതിയിൽ രാമപുരം പൊലീസ് കേസെടുക്കുകയും പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാവാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
പതിനാറുകാരിയെ ആദ്യം പ്രണയത്തിൽ കുടുക്കി പീഡിപ്പിച്ചത് അർജുൻ ബാബുവാണ്. ഇൻസ്റ്റാഗ്രാം വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് ഇയാൾ സുഹൃത്തുകളായ കൂട്ടുപ്രതികൾക്ക് വിവരം കൈമാറുകയും അവരും പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. കേസിൽ പിടിയിലായ പതിനാറുകാരൻ പെൺകുട്ടിയുടെ സഹപാഠിയാണ്.
