ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ ദുരന്തത്തില്‍ മരിച്ച ഏഴ് സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ എത്തിച്ച സംഭവം വിവാദമാകുന്നു. വെള്ളിയാഴ്ച ഐ.എഎഫ് എം.ഐ-17 ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച ഏഴ് സൈനികരുടെ മൃതദേഹങ്ങളാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കിയത്. അതിനിടേ സൈനിക കേന്ദ്രങ്ങളിലേക്കയക്കുന്ന ചിത്രങ്ങള്‍ പുറത്തായതോടെയാണ് സംഭവം വിവാദമായത്. അരുണാചല്‍ പ്രദേശിലെ തവാങ്ങിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ഇവരുടെ മൃതദേഹങ്ങള്‍ എത്തിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ പ്രാദേശികമായി ലഭിക്കാതെ വന്നപ്പോഴാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി സൈനിക ആസ്ഥാനത്തെത്തിച്ചതെന്നാണ് വിശദീകരണം. സമുദ്രനിരപ്പില്‍ നിന്ന 17,000 അടി ഉയരത്തില്‍ ആറ് ശവപ്പെട്ടികള്‍ താങ്ങാന്‍ ഹെലികോപ്ടറുകള്‍ക്ക് കഴിയില്ലെന്നതു കൊണ്ടാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ ഉപയോഗിക്കാന്‍ കാരണമെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.
ഗുവാഹത്തി സൈനികാശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഉടന്‍ തന്നെ തടിപ്പെട്ടികളിലേക്കു മാറ്റിയിരുന്നു. ലഫ്റ്റനന്റ് ജനറല്‍ (റിട്ട) എച്ച്.എസ്. പനാഗ് ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ‘മാതൃരാജ്യത്തെ സേവിക്കാന്‍ ഏഴു ചെറുപ്പക്കാര്‍ വെയിലത്തിറങ്ങി. ഇങ്ങനെയാണ് അവര്‍ തിരിച്ചുവന്നത്’ പനാഗ് ട്വീറ്റ് ചെയ്തു. കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് എല്ലാ സൈനിക ബഹുമതികളും ഉറപ്പുവരുത്തേണ്ടതാണ് ബോഡി ബാഗുകളിലോ തടിപ്പെട്ടികളിലോ ശവപ്പെട്ടികളിലോ മൃതദേഹങ്ങള്‍ എത്തിച്ചുകൂടായാരുന്നോ എന്ന് സേനയുടെ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ കേണല്‍ അമാന്‍ ആനന്ദ് ചോദിക്കുന്നത്.
ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സൈനീകരുടെ മൃതദേഹങ്ങള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ എത്തിച്ചത് വിവാദത്തില്‍; ഖേദം പ്രകടിപ്പിച്ച് സൈന്യം