ഹജ്ജ് തീര്‍ഥാടകരുടെ പ്രാര്‍ഥന ദൈവം കേട്ടു; സൗദിയുടെ പുതിയ തീരുമാനം ഖത്തര്‍ ജനതക്ക് ആശ്വാസം

  • Post category:news
  • Reading time:1 min read
You are currently viewing ഹജ്ജ് തീര്‍ഥാടകരുടെ പ്രാര്‍ഥന ദൈവം കേട്ടു; സൗദിയുടെ പുതിയ തീരുമാനം ഖത്തര്‍ ജനതക്ക് ആശ്വാസം

ജിദ്ദ: ഉപരോധത്തെ തുടര്‍ന്ന് വിള്ളല്‍ വീണ ഖത്തര്‍-സൗദി ബന്ധത്തില്‍ മഞ്ഞുരുകുന്നു. ഖത്തറില്‍ നിന്നുള്ള ഇലക്ട്രോണിക് പെര്‍മിറ്റ് ഇല്ലാത്ത ഹജ്ജ് തീര്‍ഥാടകര്‍ക്ക് സല്‍വ അതിര്‍ത്തിയിലെ റോഡ് മാര്‍ഗം പ്രവേശനം അനുവദിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൗദി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍സലാം കൊട്ടാരത്തില്‍ വച്ച് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ബുധനാഴ്ച രാത്രി ഖത്തര്‍ പ്രതിനിധി ശെയ്ഖ് അബ്ദുല്ല ബിന്‍ അലിയുടെ മധ്യസ്ഥതയിലാണ് തീരുമാനമായത്. സൗദിയുമായുള്ള ഖത്തറിന്റെ ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തരി തീര്‍ഥാടകര്‍ക്കായി അതിര്‍ത്തി തുറന്നുകൊടുക്കാന്‍ ശെയ്ഖ് അബ്ദുല്ല അഭ്യര്‍ഥിക്കുകയായിരുന്നു. ഖത്തറുമായും അവിടെയുള്ള പൗരന്‍മാരുമായും ഭരണാധികാരികളുമായും സൗദി അറേബ്യയ്ക്കുള്ള സഹസ്രാബ്ദങ്ങളുടെ സൗഹൃദം വീണ്ടും ഊട്ടിയുറപ്പിക്കാന്‍ സഹായിച്ചതിന് ശെയ്ഖ് അബ്ദുല്ലയ്ക്ക് മുഹമ്മദ് ബിന്‍ സല്‍മാന്‍ നന്ദി പറഞ്ഞു.ഇത് പ്രകാരം ഹജ്ജ് ചെയ്യാന്‍ താല്‍പര്യമുള്ളവരും എന്നാല്‍ ഇലക്ട്രോണിക് പാസ് അനുവദിക്കപ്പെടാത്തവരുമായ മുഴുവന്‍ ഖത്തറി പൗരന്‍മാര്‍ക്കും സല്‍വ അതിര്‍ത്തി വഴി ഹജ്ജിനു വരാം. ഇതിനു പുറമെ, ദമാമിലെ കിംഗ് ഫഹദ് എയര്‍പോര്‍ട്ട് വഴി വരുന്ന ഖത്തരി തീര്‍ഥാടകരെ ഹജ്ജും ഉംറയും നിര്‍വഹിക്കുന്നതിന് അല്‍ അഹ്സ വിമാനത്താവളത്തില്‍ സൗജന്യമായി എത്തിക്കാനും സൗദി രാജാവ് നിര്‍ദേശം നല്‍കി. രാജാവിന്റെ അതിഥികളായിട്ടാവും ഇവരെ സ്വീകരിക്കുക. ഇതോടൊപ്പം ഖത്തരി തീര്‍ഥാടകരെ നേരിട്ട് ജിദ്ദയിലെത്തിക്കുന്നതിന് സൗദി അറേബ്യന്‍ എയര്‍ലൈന്‍ വിമാനങ്ങള്‍ ദോഹ എയര്‍പോര്‍ട്ടിലേക്ക് അയക്കാനും അദ്ദേഹം ഉത്തരവിട്ടു. ഇതിന്റെ ചെലവ് വ്യക്തിപരമായി രാജാവ് വഹിക്കും.

 

0Shares