
കിളിച്ചുണ്ടന്‍മാമ്പഴം എന്ന ഒറ്റ ചിത്രം കൊണ്ടു അടുത്തറിഞ്ഞ തെന്നിന്ത്യൻ സൂപ്പർ താരം സൗന്ദര്യ മരിച്ചത് പ്രേക്ഷകരിൽ ഞെട്ടലുളവാക്കിയിരുന്നു. 2004 ലെ ഒരു വിമാനപകടത്തില്‍ ഇവര്‍ മരിക്കുകയായിരുന്നു. മരിക്കുമ്പോൾ വെറും 27 വയസായിരുന്നു താരത്തിന് പ്രായം. ആന്ധപ്രദേശിലെ കരിംനഗറിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണത്തിന് പോയ നടി സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ സൗന്ദര്യയുടെ സഹോദരന്‍ അമര്‍നാഥ് ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചിരുന്നു.
1992 മുതല്‍ 2004 വരെ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന നടിയായിരുന്നു സൗന്ദര്യ. തെലുങ്കില്‍ സാവിത്രിയുടെ പിന്‍ഗാമിയായിട്ടായിരുന്നു സൗന്ദര്യ അറിയപ്പെട്ടിരുന്നത്. മോഡേണ്‍ സാവിത്രി എന്ന പേരും സൗന്ദര്യ സ്വന്തമാക്കിയിരുന്നു.

എന്നാൽ മലയാളത്തിന് വർഷങ്ങൾക്ക് മുമ്പ് ഇതു പോലെ ഒരു താരറാണിയെകൂടി നഷ്ടപ്പെട്ടിരുന്നു. 1976 ഒക്ടോബര്‍ 12ന് . അന്ന് മുംബൈയില്‍ നിന്നു മദ്രാസിനു പറന്നുയര്‍ന്ന വിമാനം കടലില്‍ ചാരമായി കത്തിയമര്‍ന്നപ്പോള്‍ ഒപ്പം കരിഞ്ഞ ജീവിതങ്ങളിലൊന്ന്, റാണി ചന്ദ്രയുടേതാണ്.; മിസ് കൊച്ചി’യായി പിന്നീട് മലയാള സിനിമയില്‍ നായികയും ഉപനായികയുമായി നിറഞ്ഞുനിന്ന മുഖം. വശ്യമായ കണ്ണുകളായിരുന്നു, മിസ് കേരള ആയിരുന്ന നടി റാണി ചന്ദ്രയുടെ പ്രത്യേകത.
എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്ന് ബിരുദമെടുത്ത അവർ, ഒരു ഡാൻസ് ഡ്രൂപ്പും സ്വന്തമായിട്ട് നടത്തിയിരുന്നു. ‘നെല്ല്’ പോലെയുള്ള സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച റാണി ചന്ദ്രയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷം കെ ജി ജോർജിന്‍റെ ‘സ്വപ്നാടനം’ എന്ന സിനിമയിലേതായിരുന്നു. മികച്ച നടിക്കുള്ള സംസ്‌ഥാന അവാർഡും ആ ചിത്രത്തിലൂടെ അവർ സ്വന്തമാക്കി. ഇരുപ്പത്തിയേഴാമത്തെ വയസ്സിൽ ഒരു വിമാനാപകടത്തിൽ മൂന്നു സഹോദരികളും അമ്മയും വിമാനത്തോടൊപ്പം അഗ്നിക്കിരയാകുകയാണുണ്ടായത്.
