റിയാദ്: മൊബൈല്‍ വില്‍പന, അറ്റകുറ്റപ്പണി എന്നീ മേഖലകളില്‍ നിര്‍ബന്ധമാക്കിയ സ്വദേശിവത്കരണം രാജ്യത്തെ 11,756 സ്ഥാപനങ്ങളില്‍ പൂര്‍ണമായും നടപ്പാക്കിയതായി സൗദി തൊഴില്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഭാഗികമായി സ്വദേശിവത്കരണം നടപ്പാക്കിയ 150 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും നിയമം നടപ്പിലാക്കാത്ത 1128 കടകള്‍ അടപ്പിക്കുകയും ചെയ്തു. സെപ്റ്റംബര്‍ മൂന്നിനാണ് സമ്പൂര്‍ണ സ്വദേശിവത്കരണം വേണമെന്ന നിയമം തൊഴില്‍ വകുപ്പ് അധികാരികള്‍ കര്‍ശനമാക്കിയത്.
സ്വദേശികളെ നിയമിക്കാത്ത കടകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി തൊഴില്‍ വകുപ്പ് മറ്റ് നാലു മന്ത്രാലയങ്ങളുമായി ചേര്‍ന്നാണ് പരിശോധനകള്‍ നടത്തുന്നത്. ഇപ്പോള്‍ 13,249 പരിശോധനകളാണ് തൊഴില്‍ വകുപ്പ് രാജ്യ വ്യാപകമായി നടത്തിയത്. മൊബൈല്‍ വില്‍പനയോ, അറ്റകുറ്റപ്പണിയോ സൗദികളല്ലാതെ ചെയ്യാന്‍ പാടില്ലെന്നാണ് നിയമം. സ്വദേശികളുടെ സഹായത്തോടെ ഇപ്പോഴും വിദേശികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നും തീരുമാനം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും കണ്ടെത്തിയതോടെ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
