റിയാദ്: സൗദിയില്‍ ജോലിചെയ്യുന്ന വിദേശികളായ എന്‍ജിനീയര്‍മാരേയും ടെക്‌നീഷ്യന്മാരേയും ഒരേ തിരിച്ചറിയൽ രേഖയിൽ ബന്ധിപ്പിക്കാന്‍ നിര്‍ദ്ദേശം. സൗദി കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍റേതാണ് ഈ തീരുമാനം. നിലവില്‍ സൗദിയില്‍ ജോലിചെയ്യുന്ന വിദേശികളായ എന്‍ജിനീയര്‍മാര്‍, എന്‍ജിനീയറിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം എന്നാണ് വ്യവസ്ഥ.

എന്നാല്‍ ഇനി ടെക്‌നീഷ്യന്മാരും എന്‍ജിനീയറിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി എന്‍ജിനീയറിങ് കൗണ്‍സില്‍ മേധാവി ജമീല്‍ അല്‍ബഖ്ആവി പറഞ്ഞു. ഈ നടപടി അയോഗ്യരായ എന്‍ജിനീയര്‍മാരെയും ടെക്‌നീഷ്യന്മാരെയും കണ്ടെത്താന്‍ സഹായകമാവും. നിലവില്‍ മൂന്ന് വര്‍ഷത്തെ ജോലി പരിചയമില്ലാത്ത വിദേശ എന്‍ജിനീയര്‍മാര്‍ക്ക് എന്‍ജിനീയറിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല.

എന്‍ജിനീയര്‍മാര്‍ക്കും ടെക്‌നിഷ്യന്മാര്‍ക്കും പുതിയ ഇഖാമ നല്‍കുമ്പോഴും പുതുക്കുമ്പോഴും യോഗ്യതയും അനുഭവ പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പരിശോധിച്ച് വ്യക്തത ഉറപ്പാക്കും. തൊഴിൽ പരിചയമില്ലാത്ത എന്‍ജിനീയര്‍മാരുടെ സേവനം പല പദ്ധതികളെയും സാരമായി ബാധിക്കുന്നതായി ഡോ. ജമീല്‍ ബഖ്ആവി വ്യക്തമാക്കി.
