ന്യൂഡല്‍ഹി: ഭര്ത്താക്കന്മാരെ പ്രതിസന്ധിയിലാക്കുന്ന സുപ്രധാന വിധി സുപ്രീം കോടതി ഉത്തരവിട്ടു. സ്വന്തം ആഗ്രഹത്തിനനുസരിച്ച് ഭര്‍ത്താവിന് അടക്കിഭരിക്കാവുന്ന ഒരു വസ്തുവോ സ്വത്തോ അല്ല ഭാര്യയെന്നാണ് സുപ്രീം കോടതി പറയുന്നത്. ഭര്‍ത്താവിൻ്റെ ക്രൂരതകള്‍ക്കെതിരേ ഭാര്യ നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്പര്യമില്ലെന്നായിരുന്നു ഹരജിക്കാരിയുടെ അഭിപ്രായം. എന്നാല്‍ ഭാര്യയോടൊപ്പം താമസിക്കണമെന്ന് ഭര്‍ത്താവ് നിര്‍ബന്ധം പിടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തന്നോടൊപ്പം ജീവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കാന്‍ ഭര്‍ത്താവിനാവില്ലെന്ന് കോടതി നിരീക്ഷിച്ചത്.
‘ഭാര്യ സ്വത്തല്ല. നിങ്ങള്‍ക്കവളെ നിര്‍ബന്ധിക്കാനാവില്ല. അവര്‍ക്ക് നിങ്ങളോടൊപ്പം ജീവിക്കാന്‍ താല്പര്യമില്ലെങ്കില് അവളോടൊപ്പം കഴിയണമെന്ന് നിങ്ങള്‍ക്കെങ്ങനെയാണ് പറയാന്‍ കഴിയുക’, മദന്‍ ബി ലോക്കൂറിന്റെയും ദീപക് ഗുപ്തയുടെയും അധ്യക്ഷതയിലുള്ള ബെഞ്ച് ചോദിച്ചു. ആഗ്രഹം പുനപരിശോധിക്കണമെന്ന് കോടതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. ‘ഇത്ര വിവേക ശൂന്യനാവാന്‍ ഒരാള്‍ക്ക് കഴിയുമോ. ഇയാള്‍ ഭാര്യയെ ജംഗമസ്വത്തായാണ് പരിഗണിക്കുന്നത്. അവര്‍ ഒരു വസ്തുവല്ല’, കോടതി ഭര്‍ത്താവിൻ്റെ അഭിഭാഷകനോട് പറഞ്ഞു. കേസിൻ്റെ വാദം കേള്‍ക്കുന്നത് ആഗസ്റ്റ് എട്ടിലേക്ക് കോടതി മാറ്റി.
സ്വന്തം ആഗ്രഹത്തിനനുസരിച്ച് ഭര്‍ത്താവിന് അടക്കിഭരിക്കാവുന്ന ഒരു വസ്തുവോ സ്വത്തോ അല്ല ഭാര്യ; ഒപ്പം ജീവിക്കാന്‍ നിര്‍ബന്ധിക്കാനുമാവില്ലെന്നും സുപ്രീം കോടതി