
കാറ്റാടിപാടം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പില്‍ സരിത എസ്. നായര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. കോയമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ഒന്നാം പ്രതിയായ സരിതയ്ക്കും മൂന്നാം പ്രതിയായ രവിക്കും മൂന്നു വര്‍ഷത്തേക്ക് തടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു സോളാര്‍ കേസ്.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്‍റെ ഓഫീസിനും എതിരെയുള്ള അഴിമതിആരോപണങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രതിപക്ഷ കക്ഷിയായിരുന്ന സി.പി.എം സെക്രട്ടറിയേറ്റിനു സമീപം വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. തുടര്‍ന്ന് നടത്തിയചര്‍ച്ചയിലാണ് സര്‍ക്കാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്. തുടര്‍ന്നാണ് ജസ്റ്റിസ് ശിവരാജനെ കമ്മീഷനായി നിയോഗിച്ചത്. നാലുവര്‍ഷത്തെ തെളിവെടുപ്പിലൂടെ 214 സാക്ഷികളെ വിസ്തരിക്കുകയും 812 രേഖകള്‍ കമ്മീഷന്‍ പരിശോധിക്കുകയും ചെയ്തു.
നാല് ഭാഗങ്ങളിലായി 1073 പേജുകളുള്ള റിപ്പോര്‍ട്ടാണ് 2017 സെപ്റ്റംബര്‍ 26ന് കമ്മീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചത്. കേരളത്തില്‍ സൗരോര്‍ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി വിവിധയിടങ്ങളിലെ ആളുകളില്‍നിന്നും ‘ടീംസോളാര്‍’ എന്ന കമ്പനിയുടെ പേരില്‍ രണ്ട് യുവ സംരംഭകര്‍ പണംതട്ടിയെന്ന പരാതിയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സോളാര്‍ തട്ടിപ്പ് എന്നറിയിപ്പെടുന്നത്. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് പ്രൈവററ് ലിമിറ്റഡ് എന്ന പേരില്‍ സരിതാ നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് തട്ടിപ്പു നടത്തിയത്.
