സുപ്രീംകോടതി വിധിയുടെ അനന്തരഫലങ്ങള്‍ പുറത്തുവന്നുതുടങ്ങി; വിധി ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിവാഹേതര ബന്ധത്തെ ന്യായീകരിച്ചു; മനംനൊന്ത യുവതി തൂങ്ങിമരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സുപ്രീംകോടതി വിധിയുടെ അനന്തരഫലങ്ങള്‍ പുറത്തുവന്നുതുടങ്ങി; വിധി ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിവാഹേതര ബന്ധത്തെ ന്യായീകരിച്ചു; മനംനൊന്ത യുവതി തൂങ്ങിമരിച്ചു

ചെന്നൈ: സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി വിവാഹേതര ബന്ധത്തെ ഭര്‍ത്താവ് ന്യായീകരിച്ചതിന്റെ വിഷമത്തില്‍ ഭാര്യ ആത്മഹത്യ ചെയ്തു. ചെന്നൈ എം.ജി.ആര്‍ നഗറില്‍ പുഷ്പലത (24) ആണ് ജീവനൊടുക്കിയത്. ഭര്‍ത്താവ് ജോണ്‍ പോള്‍ ഫ്രാങ്ക്ലിനുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് പുഷ്പലത ജീവനൊടുക്കിയത്. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു ജോണ്‍ പോള്‍ വിവാഹേതര ബന്ധത്തെ ന്യായീകരിച്ച് സംസാരിച്ചത്. അതേ കോടതിവിധിപ്രകാരം ജോണ്‍ പോളിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിനു കേസെടുക്കും.
ജോണ്‍ പോളും പുഷ്പലതയും വീട്ടുകാരുടെ എതിര്‍പ്പു മറികടന്നു രണ്ടു വര്‍ഷം മുന്‍പാണു വിവാഹിതരായത്. ഇവര്‍ക്കു ഒരു മകളുണ്ട്. പുഷ്പലത ഇപ്പോള്‍ ടി.ബി രോഗിയാണ്. ഇതിനു മരുന്നു കഴിക്കുന്നുണ്ട്. രോഗം കണ്ടെത്തിയ ശേഷം ഭര്‍ത്താവ് തന്നില്‍നിന്നു അകലം പാലിക്കുന്നതായി പുഷ്പലത സുഹൃത്തുക്കളോടു പരാതി പറഞ്ഞിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യന്ന ജോണ്‍ പോളിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നു പുഷ്പലത മനസ്സിലാക്കി. കഴിഞ്ഞദിവസം രാത്രി വീട്ടില്‍ വൈകിയെത്തിയപ്പോള്‍ ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ബന്ധം തുടര്‍ന്നാല്‍ പൊലീസില്‍ പരാതി നല്‍കുമെന്നു പുഷ്പലത പറഞ്ഞു. എന്നാല്‍, വിവാഹേതര ബന്ധം സുപ്രീംകോടതി കുറ്റമല്ലാതാക്കിയതിനാല്‍ തന്നെ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു ജോണ്‍ പോളിന്റെ മറുപടി. ഇതില്‍ മനംനൊന്ത പുഷ്പലത ശനിയാഴ്ച രാത്രി വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.

0Shares